വാഷിംഗ്ടൺ: അമേരിക്ക റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സൈബർ ആക്രമണം നടത്തിയ 35 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. 72 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടുപോകാനാണ് നിർദേശം. 2 ഇന്റലിജൻസ് ഏജൻസികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സൈബർ ആക്രമണത്തിന് കൂട്ടുനിന്നതിന്റെ പേരിൽ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെനറ്റ് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 35 റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയത്.
വാഷിംഗ്ടണിലെ എംബസിയിലും സാന്‍ഫ്രാന്‍സിസ്കോയിലെ കോൺസുലേറ്റിലും പ്രവർത്തിക്കുന്നവരാണ് ഇവർ. റഷ്യയുടെ ഇന്റലിജൻസ് ഏജന്‍സികളായ ജിആർയു, എഫ്എസ്ബി എന്നിവയ്ക്കുമേലും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. 72 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടുപോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം.
അമേരിക്കൻ താൽപര്യം നശിപ്പിക്കുന്നവർക്ക് ഉചിതമായ നടപടിയാണിതെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.
അതേസമയം തങ്ങൾക്കെതിരെ തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നാരോപിച്ച് റഷ്യ രംഗത്തെത്തി. തെരഞ്ഞടുപ്പ് പ്രചരണ വേളയിൽ ഹിലരി ക്ലിന്റന്റെ ഇ-മെയിൽ വിവരങ്ങൾ വീക്കിലിക്സ് പുറത്തുവിട്ടത് ഏറെ ഗുണം ചെയ്തത് ഡൊണാൾഡ് ട്രംപിനായിരുന്നു. ഇതിന് റഷ്യ കൂട്ടുനിന്നെന്ന് ആരോപണവും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ അടുത്തമാസം പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന് റഷ്യയോടുള്ള സമീപനം എങ്ങനെയാകും എന്നത് കാത്തിരിക്കുകയാണ് ലോകം.