ലഖ്നൗ : മുലായം സിംഗ് യാദവിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് മുഖ്യമന്ത്രി അഖിലേഷിന്റെ ബദൽ . നിയമസഭാ തെരഞ്ഞെടുപ്പിന് 235 സ്ഥാനാർത്ഥികളുടെ പട്ടിക അഖിലേഷ് പ്രഖ്യാപിച്ചു. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടികയായി 325 പേരുടെ ലിസ്റ്റ് പാർട്ടി മേധാവി മുലായം സിംഗ് പ്രഖ്യാപിച്ചതിന് പുറമേയാണിത് . ആകെ 403 സീറ്റുകളാണുള്ളത്.
ഈ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ചേക്കുമെന്നാണ് സൂചന. അഖിലേഷിനോടാലോചിക്കാതെ പാർട്ടി സ്ഥാനാർത്ഥികളെ മുലായം സിംഗ് പ്രഖ്യാപിച്ചപ്പോൾ തന്നെ അഖിലേഷ് അനുകൂലികൾ വൻ പ്രതിഷേധമുയർത്തിയിരുന്നു . ഇരു നേതാക്കളുടേയും പാർട്ടി പ്രസിഡന്റ് ശിവപാൽ യാദവിന്റേയും വീടുകൾക്ക് മുന്നിൽ പാർട്ടി അണികൾ തടിച്ച് കൂടുകയും ചെയ്തു . അണികൾ തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട് .
പാർട്ടിൽ ലിസ്റ്റിൽ ഇടം കിട്ടാതിരുന്ന നിലവിലുള്ള എം എൽ എ മാരും പാർട്ടി ഭാരവാഹികളും മുഖ്യമന്ത്രി അഖിലേഷ് യാദവുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് തന്റെ പ്രതിഷേധം അഖിലേഷ് മുലായത്തെ അറിയിച്ചു . അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് സ്വന്തം സ്ഥാനാർത്ഥി ലിസ്റ്റുമായി മുന്നോട്ട് പോകാൻ അഖിലേഷ് തീരുമാനിച്ചത് .