കണ്ണൂർ : ഹിന്ദു സന്ന്യാസിമാര്‍ക്കു നേരെ വീണ്ടും സി.പി.എം അതിക്രമം. മാതാ അമൃതാനന്ദമയീ മഠത്തിന്റെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതല വഹിക്കുന്ന സ്വാമി അമൃതകൃപാനന്ദപുരിയുടെ പ്രഭാഷണം കണ്ണൂരില്‍ സി.പി.എം സംഘം തടസ്സപ്പെടുത്തി.
പാനൂരിനടുത്ത് ചെറുപ്പറമ്പിലെ പുറ്റുവന്‍ കാവില്‍ പ്രഭാഷണം നടത്തവേയാണ് പ്രകടനമായെത്തിയ സി.പി.എമ്മുകാര്‍ സ്വാമിയെ അവഹേളിച്ചത്. സ്വാമി ആർ.എസ്.എസുകാരനാണെന്ന് ആരോപിച്ച് മുദ്രാവാക്യം മുഴക്കിയെത്തിയ സി.പി.എം സംഘം സ്വാമിയുടെ പ്രഭാഷണം തടസ്സപ്പെടുത്തുകയായിരുന്നു. ഭക്തജനങ്ങളില്‍ ചിലര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സി.പി.എം സംഘം പിരിഞ്ഞുപോയതോടെയാണ് പ്രഭാഷണം തുടര്‍ന്നത്.
മാതാ അമൃതാനന്ദമയിയുടെ സന്ന്യാസിശിഷ്യനായ സ്വാമി അമൃതകൃപാനന്ദപുരിക്കെതിരെ കഴിഞ്ഞദിവസം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് പ്രസ്താവന നടത്തിയിരുന്നു. ആര്.എസ്.എസ്സിന്റെ കണ്ണൂരിലെ പ്രാഥമിക ശിക്ഷാവര്‍ഗ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത് സ്വാമി അമൃതകൃപാനന്ദപുരിയായിരുന്നു. ഇതിന്റെ പേരിലാണ് ജയരാജന് സ്വാമിയെ അധിക്ഷേപിച്ചത്.
ആര്.എസ്.എസ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത് സ്വാമി അമൃതകൃപാനന്ദപുരിയും മറ്റൊരു സന്ന്യാസിയായ സാധു വിനോദുമാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമാണ് ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.