ലഖ്നൗ : ഉത്തർപ്രദേശിൽ ഭരണകക്ഷിയായ സമാജ് വാദി പാർട്ടിയിലെ തമ്മിൽത്തല്ല് രൂക്ഷമാകുന്നു . അച്ഛനും മകനും തമ്മിലുള്ള പ്രശ്നം പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുന്നതായി റിപ്പോർട്ട് . മുലായം സിംഗ് യാദവ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിൽ പട്ടികയ്ക്ക് ബദലായി അഖിലേഷ് സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും .
ഈ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ചേക്കുമെന്നാണ് സൂചന. അഖിലേഷിനോടാലോചിക്കാതെ പാർട്ടി സ്ഥാനാർത്ഥികളെ മുലായം സിംഗ് പ്രഖ്യാപിച്ചപ്പോൾ തന്നെ അഖിലേഷ് അനുകൂലികൾ വൻ പ്രതിഷേധമുയർത്തിയിരുന്നു . ഇരു നേതാക്കളുടേയും പാർട്ടി പ്രസിഡന്റ് ശിവപാൽ യാദവിന്റേയും വീടുകൾക്ക് മുന്നിൽ പാർട്ടി അണികൾ തടിച്ച് കൂടുകയും ചെയ്തു . അണികൾ തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട് .
പാർട്ടിൽ ലിസ്റ്റിൽ ഇടം കിട്ടാതിരുന്ന നിലവിലുള്ള എം എൽ എ മാരും പാർട്ടി ഭാരവാഹികളും മുഖ്യമന്ത്രി അഖിലേഷ് യാദവുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് തന്റെ പ്രതിഷേധം അഖിലേഷ് മുലായത്തെ അറിയിച്ചു . അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് സ്വന്തം സ്ഥാനാർത്ഥി ലിസ്റ്റുമായി മുന്നോട്ട് പോകാൻ അഖിലേഷ് തീരുമാനിച്ചത് .
ഇന്നലെയാണ് പാർട്ടി പ്രസിഡന്റും സഹോദരനുമായ ശിവപാൽ യാദവിനൊപ്പം മുലായം സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത് . ആകെയുള്ള 403 സീറ്റുകളിൽ 325 സ്ഥാനാർത്ഥികളേയും മുലായം പ്രഖ്യാപിച്ചു . പട്ടികയിൽ അഖിലേഷും അഖിലേഷ് അനുകൂലികളും ഉൾപ്പെട്ടതുമില്ല . ഇത് വൻ പ്രതിഷേധത്തിന് കാരണമായി.
സമാജ്വാദി പാർട്ടിയിലെ കുടുംബപ്പോര് ആരംഭിച്ചിട്ട് മാസങ്ങളായി . ഇടയ്ക്ക് ലാലുപ്രസാദ് യാദവ് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല .