ന്യൂഡൽഹി : ആഗോള ഭീകരസംഘടനയായ ഐഎസിന്റെ ഭാഗമായി സിറിയയിൽ ജിഹാദി പ്രവർത്തനത്തിന് പോയ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുരക്ഷ ഏജൻസികളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അൽ രഖയിൽ യുദ്ധം ചെയ്യുന്നതിനിടെയാണ് മഹാരാഷ്ട്ര സ്വദേശിയായ അബു ഉമർ അൽ ഹിന്ദി കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ അമൻ ടൻഡൽ മതം മാറിയാണ് അബു ഉമറായത് . കഴിഞ്ഞ നവംബർ 28 ന് വീട്ടുകാർക്ക് അബു ഉമർ കൊല്ലപ്പെട്ടതായുള്ള അജ്ഞാത സന്ദേശം ലഭിച്ചു. എന്നാൽ വിവരം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല . ഒരു മാസത്തിനു ശേഷമാണ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വാർത്ത സ്ഥിരീകരിച്ചത് . അബു ഉമർ ഡിസംബർ 25 ന് കൊല്ലപ്പെട്ടെന്നാണ് ഐഎസിന്റെ അവകാശവാദം.
സിറിയൻ ജനാധിപത്യ സേനയുമായുള്ള പോരാട്ടത്തിനിടെയാണ് അബു ഉമർ കൊല്ലപ്പെട്ടത്. 2014 ൽ കല്യാണിൽ നിന്ന് സിറിയയിലേക്ക് പോയ നാലു പേരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് അബു ഉമർ . സഹീം തങ്കി എന്നയാളാണ് ആദ്യം കൊല്ലപ്പെട്ടത് . അരീബ് മജീദ് എന്നയാൾ തിരിച്ചെത്തി , ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലാണ് . ഇക്കൂട്ടത്തിൽ നിന്ന് ഫഹദ് ഷേഖ് മാത്രമാണ് ഇപ്പോൾ ഐഎസിലുള്ളതെന്നാണ് നിഗമനം.