ഹൈദരാബാദ്: വ്യാജരേഖ ചമച്ച് കളളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച വ്യവസായി ഹൈദരാബാദിൽ അറസ്റ്റിൽ. വ്യാജ രസീതുകൾ നൽകി ബാങ്കിനെ കബളിപ്പിച്ച് 98 കോടി രൂപയുടെ കളളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ കൈലാസ് ചന്ദ് ഗുപ്തയെന്നയാളാണ് അറസ്റ്റിലായത്. വഞ്ചനാശ്രമം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് ഇയാൾക്കും ഇയാളുടെ സഹായികൾക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.
ഹൈദരാബാദ് പൊലീസിന്റെ ഭാഗമായ സെൻട്രൽ ക്രൈം സ്റ്റേഷനാണ് ഗുപ്തയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മറ്റൊരു വ്യവസായിയും ഗുപ്തയുടെ ബന്ധുവുമായ നരേദി നരേന്ദർ കുമാർ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണിയാൾ.
ഗുപ്ത തന്റെ രണ്ട് ആണ്മക്കളും, മരുമകളും, മറ്റൊരു സ്ത്രീയും ഡയറക്ടർമാരായ സ്വർണ്ണം ഉരുക്കുന്ന സ്ഥാപനവും മൂന്നു സ്വർണ്ണക്കടകളുമാണ് നടത്തി വരുന്നതെന്ന് പൊലീസ് പറഞ്ഞു. നവംബർ എട്ടിന് രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ചതിനേത്തുടർന്ന് ഇവർ ചേർന്ന് ഗൂഢാലോചന നടത്തിയാണ് വ്യാജരേഖ ചമച്ച് 98 കോടി രൂപ വെളുപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
3,100 ഉപഭോക്താക്കളുടെ പേരിലുളള വ്യാജ രസീതുകൾ ഇവർ ബാങ്കിനു നൽകി. 57.85 കോടി രൂപയുടെ രസീതുകൾ മുസദ്ദിലാൽ ജെംസ് ആൻഡ് ജ്യൂവലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് നൽകിയത്. ഇവരുടെ തന്നെ മറ്റൊരു സ്ഥാപനമായ വൈഷ്ണവി ബുളളിയൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ 40 കോടി രൂപയുടെ അഡ്വാൻസ് പേയ്മെന്റ് ബില്ലുകളും ഇവർ ബാങ്കിനു നൽകി. 2,100 ഉപഭോക്താക്കളുടെ പേരിലാണ് കമ്പ്യൂട്ടർ നിർമ്മിതമായ ബില്ലുകൾ ഇവർ നൽകിയത്. ഈ ബില്ലുകളെല്ലാം നവംബർ എട്ടിന് രാത്രി 9 മണിക്കും, അർദ്ധരാത്രി 12 മണിക്കും ഇടയിൽ നിർമ്മിച്ചതാണ്. ഇവയുപയോഗിച്ച് എസ്.ബി.ഐ പഞ്ചഗുട്ട ബ്രാഞ്ച്, ആക്സിസ് ബാങ്ക് ബഞ്ചാര ഹിൽസ് ബ്രാഞ്ച് എന്നിവിടങ്ങളിലാണ് ഇവർ നിക്ഷേപം നടത്തിയതെന്നും പൊലീസ് വിശദീകരിച്ചു.