ന്യൂഡൽഹി: അഖിലേഷിനു വീണ്ടും തിരിച്ചടിയായി മുലായത്തിന്റെ സ്ഥാനാർത്ഥിപ്പട്ടിക. സമാജ് വാദി പാർട്ടി ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് നിയമസഭാതിരഞ്ഞെടുപ്പിനുളള പുതിയ സ്ഥാനാർത്ഥിപ്പട്ടിക മുലായം സിങ് യാദവ് പുറത്തു വിട്ടത്.
ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പടുക്കുമ്പോൾ മതേതര കക്ഷികൾ കൈകോർത്ത് മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിക്കെതിരേ അണിനിരക്കുമെന്നും സഖ്യപ്രഖ്യാപനം ഉടനുണ്ടാകുമെന്നും കിംവദന്തികൾ പ്രചരിച്ചിരുന്നു. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആർ.എൽ.ഡി കക്ഷികൾ ചേർന്നായിരുന്നു സഖ്യം രൂപീകരിക്കാൻ ഉദ്ദേശിച്ചിരുന്നത്. സഖ്യം സംബന്ധിച്ച ചർച്ചകൾക്കായി സമാജ്വാദി പാർട്ടി ദേശീയ അദ്ധ്യക്ഷൻ മുലായം സിങ് യാദവ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ സഖ്യം രൂപീകരിച്ച് നേട്ടത്തിന്റെ ഭാഗമാകാൻ കൊതിച്ച കോൺഗ്രസിന് തിരിച്ചടിയായി ഇന്നത്തെ മുലായത്തിന്റെ പ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി ആരുമായും സഖ്യത്തിനില്ലെന്ന് മുലായം സിങ് യാദവ് വ്യക്തമാക്കി.
295 പേരുകളുളള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക മുലായം സിങ് പ്രഖ്യാപിച്ചു. ആദ്യപട്ടികയിൽ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം ശിവപാൽ യാദവ് ജസ്വന്ത് നഗർ മണ്ഡലത്തിൽ നിന്നു മത്സരിക്കും. ഇരുവരും തമ്മിലുളള പോര് അവസാനിച്ചിട്ടില്ലെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിൽ നിന്നും അഖിലേഷ് യാദവ് വിട്ടു നിന്നിരുന്നു.