ന്യൂയോർക്ക്: 2016 പടിയിറങ്ങുമ്പോൾ ചരിത്രത്തിലെഴുതിച്ചേർക്കാൻ കഴിയുന്ന ഒരു നിർണ്ണായക സന്ദർഭമായി മാറുകയാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ പേൾഹാർബർ സന്ദർശനം. 75 വർഷം മുൻപ് ജപ്പാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മൃതിമണ്ഡപത്തിൽ ജപ്പാൻ പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും സന്നിഹിതനായിരുന്നു. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഒബാമ ആതിഥ്യമരുളുന്ന അവസാനത്തെ പ്രധാനമന്ത്രി കൂടിയാണ് ഷിൻസോ ആബേ.
1941ലാണ് ജപ്പാൻ പേൾഹാർബർ ബേസ് ക്യാമ്പ് ആക്രമിക്കുന്നത്. ഈ ആക്രമണത്തിൽ 2300 അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായി. ഈ ആക്രമണത്തിന് അമേരിക്ക മറുപടി പറഞ്ഞതാകട്ടെ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ ലോകചരിത്രത്തിൽ ആദ്യത്തെ ആണവാക്രമണങ്ങളുടെ രൂപത്തിലും.
അതേസമയം പേൾഹാർബർ സംഭവത്തിൽ ജപ്പാൻ പ്രധാനമന്ത്രിയെന്ന നിലയിൽ മാപ്പു ചോദിക്കില്ലെന്നും എന്നാൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷിൻസോ ആബേ നേരത്തേ പറഞ്ഞിരുന്നു. വർഷങ്ങളുടെ അദ്ധ്വാനഫലമായാണ് ഷിൻസോയുടെ അമേരിക്കൻ സന്ദർശനം സാദ്ധ്യമായതെന്ന് ഒബാമ പ്രതികരിച്ചു.
ഇന്നും യുദ്ധത്തിന്റെ മുറിവുണങ്ങാത്ത ജനതയാണ് ജപ്പാനിലേതെന്നും, ഇനിയൊരു യുദ്ധം കൂടി ലോകത്തിൽ സംഭവിക്കരുതെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഷിൻസോ ആബേ പറഞ്ഞു. പേൾഹാർബർ സംഭവത്തിൽ ജീവൻ നഷ്ടമായവരുടെ സ്മൃതിമണ്ഡപത്തിൽ ഷിൻസോ ആബേ ആദരാഞ്ജലിയർപ്പിച്ചു. മരണമടഞ്ഞ സൈനികരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കുവാൻ എത്തിയിരുന്നു.