തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് രാജിസമ്മര്‍ദ്ദം നേരിടുന്ന എം.എം.മണി കൂടുതല്‍ പ്രതിരോധത്തിലേക്ക്. മണിക്കെതിരെ കൊലക്കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ മതിയായ സാക്ഷിമൊഴികള്‍ ഉണ്ടെന്ന വിചാരണാ കോടതിയുടെ കണ്ടെത്തലിനെത്തുടര്‍ന്നാണിത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം വിഎസ്സും രാജിയില്‍ ഉറച്ച് നില്‍ക്കുന്നതോടെ മണിക്ക് പുറത്തേക്കുള്ള വഴി തുറക്കുമെന്നാണ് സൂചന.
ശത്രുക്കളെ കത്തിലൂടെ കുരുക്കിലാക്കുന്ന വിഎസ്സിന്റെ പൂഴിക്കടകന്‍ എം.എം.മണിയുടെ കാര്യത്തിലും യാഥാര്‍ത്ഥ്യമായേക്കുമെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. വിഎസ്സിന്റെ കത്ത് കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തേക്കുമെന്ന സൂചനകള്‍ക്കിടെ പുതുതായി പുറത്ത് വന്ന വിചാരണക്കോടതി നിരീക്ഷണങ്ങളാണ് മണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.
നേരത്തെയുള്ള ഹൈക്കോടതി വിധി ബാലുവധക്കേസിന് മാത്രം ബാധകമാണെന്നും ഗൂഢാലോചനാകേസ് അതിനാല്‍ത്തന്നെ നിലനില്‍ക്കുമെന്നുള്ള കണ്ടെത്തല്‍ മണിയുടെ മന്ത്രി പണിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നുറപ്പ്. കാര്യങ്ങള്‍ ഇത്രകണ്ട് അനുകൂലമായ സാഹചര്യത്തില്‍ വിഎസും പ്രതിപക്ഷവും ഇനിയും നിശബ്ദരാകാനുമിടയില്ല.
അതേസമയം പുതിയ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എം.എം.മണിയെ ഇനിയും സംരക്ഷിക്കാന്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തയ്യാറായേക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. വിശേഷിച്ചും കേന്ദ്രകമ്മിറ്റി ജനുവരി ആദ്യം കേരളത്തില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍. പിണറായി വിജയന്റെ വിശ്വസ്ഥനാണെന്നതിനാല് നിലവിലെ അവസ്ഥയില്‍ കോടിയേരി ബലകൃഷ്ണന് മണിയുടെ കാര്യത്തില്‍ അധികം താല്പര്യം കാണിച്ചേക്കില്ല. മാത്രമല്ല മാദ്ധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമൊപ്പം ഈ വിഷയം വിഎസ് കൂടി എടുത്തലക്കുന്നതോടെ കേന്ദ്രകമ്മിറ്റി നിറം കെട്ടതാകുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.