പൂനെ: പൂനെയിൽ ഫ്ലാറ്റിൽ നിന്നും അണലിയും, മൂർഖനുമടക്കം എഴുപതിനു മുകളിൽ ഉഗ്ര വിഷമുളള പാമ്പുകളെ പിടികൂടി. ഇവയുടെ വിഷം ശേഖരിക്കുന്നതിനായി സൂക്ഷിച്ചിരുന്നതാണെന്നാണ് വിവരം. ഇതേ ഫ്ലാറ്റിൽ തമസമാക്കിയിരുന്ന രഞ്ജിത് ഖാർഗേ, ഇയാളുടെ കൂട്ടാളി ധനജ്ജയ് ബെൽകുടെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രഞ്ജിത് തന്റെ ഭാര്യയും, കുട്ടികളുമൊത്ത് ഇവിടെയാണ് താമസിച്ചിരുന്നതെന്നാണ് വിവരം. തടിപ്പെട്ടികളിലും, ചാക്കുകളിലുമായാണ് ഇയാൾ പാമ്പുകളെ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാമ്പുകളിൽ നിന്നും വിഷം ശേഖരിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യം.
41 അണലികളേയും, 31 മൂർഖൻ പാമ്പുകളേയും ഇവിടെനിന്നും പൊലീസ് കണ്ടെടുത്തു. ഇവയിൽ നിന്നും നേരത്തേ വിഷം ശേഖരിച്ചിരുന്നതായാണ് വിവരം. ശേഖരിച്ച വിഷം വിൽക്കുകയോ, കളളക്കടത്തു നടത്തുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ചാക്കൺ പൊലീസ് വ്യക്തമാക്കി. കുപ്പികളിൽ ശേഖരിച്ച നിലയിലും സ്ഥലത്തു നിന്ന് വിഷം പൊലീസിനു ലഭിച്ചിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫ്ലാറ്റിൽ പാമ്പുകളെ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് ഒരു സംഘം പൊലീസ് തിങ്കളാഴ്ച്ച ഇയാളുടെ ഫ്ലാറ്റ് റെയിഡ് ചെയ്യുന്നത്.
കാടുകളിൽ നിന്നും, പ്രദേശത്തെ പാമ്പുപിടുത്തക്കാരിൽ നിന്നുമാണ് ഇവർ പാമ്പുകളെ പിടികൂടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോൾ രഞ്ജിത്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നതെന്നും, കുട്ടികൾക്കു പോലും ഇവിടെ പാമ്പുകളുളളതായി അറിയുമായിരുന്നെന്നും പൊലീസ് പറഞ്ഞു. വാടകയ്ക്കെടുത്തിരുന്ന ഫ്ലാറ്റിൽ ഇരുട്ടായിരുന്നതിനേത്തുടർന്ന് താമസക്കാരെ ഒഴിപ്പിച്ച് മുറികൾ സീൽ ചെയ്തു. തുടർന്ന് രാവിലെയാണ് പാമ്പുകളെ പിടികൂടിയത്. ഇവരെ വനം വകുപ്പിനു കൈമാറുമെന്ന് പൊലീസ് അറിയിച്ചു.