ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളുടെ ദൂരപരിധി 300 കിലോമീറ്ററിൽ നിന്നും ഉയർത്തുന്നതിനു തീരുമാനമായി. ഭാരതത്തിന് മിസൈൽ സാങ്കേതികവിദ്യാനിയന്ത്രണ ഗ്രൂപ്പിൽ അംഗത്വം ലഭിച്ചതിനേത്തുടർന്നാണ് ഇതിനുളള സാദ്ധ്യത തെളിഞ്ഞത്.
മിസൈലുകളുടെ നിർമ്മാണം, വിതരണം, സാങ്കേതികവിദ്യാകൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ടുളള 34 രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. 300 കിലോമീറ്ററിലധികം ദൂരപരിധിയുളള മിസൈലുകളുടെ സാങ്കേതികവിദ്യകൾ അംഗരാജ്യങ്ങൾക്കു പുറത്തുളള രാജ്യങ്ങൾക്കു കൈമാറുന്നതിനോ പരിശോധിക്കുന്നതിനോ എം.ടി.സി.ആർ അനുമതി നൽകുന്നില്ല. എം.ടി.സി.ആറിൽ അംഗത്വം നേടിയതോടെ ഈ കടമ്പയാണ് ഭാരതം മറികടന്നത്.
എം.ടി.സി.ആറിൽ അംഗത്വം ലഭിച്ചതോടെ നേരത്തേ തന്നെ എം.ടി.സി.ആറിൽ അംഗമായ റഷ്യയുമായി സംയുക്തമായി ബ്രഹ്മോസിന്റെ വിൽപ്പന നടത്തുന്നതിനും ഭാരതത്തിന് സാധിക്കും.
ക്രൂയിസ് മിസൈൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ബ്രഹ്മോസ് കൃത്യതയിലും, പ്രഹരശേഷിയിലും മികച്ചതാണ്. മാത്രവുമല്ല ലക്ഷ്യത്തിലെത്തുന്നതു വരെ ബ്രഹ്മോസ് മിസൈലുകൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന മെച്ചവുമുണ്ട്. മലമടക്കുകളിലോ, വനാന്തരങ്ങളിലോ കൃത്യമായി ലക്ഷ്യം കാണുന്നതിന് ബ്രഹ്മോസിനു കഴിവുണ്ട്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലും ബ്രഹ്മോസ് ആണ്. കരയിൽ നിന്നും, കടലിൽ നിന്നും, ആകാശത്തു നിന്നും, അന്തർവാഹിനികൾക്കുളളിൽ നിന്നുമൊക്കെ വിക്ഷേപിക്കാവുന്ന ബ്രഹ്മോസിന് 2.8 മുതൽ 3.0 വരെ മാക് സ്പീഡ് കൈവരിക്കാനാകും. റഷ്യയുടെ പി 800 ക്രൂയിസ് മിസൈലിനെ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ബ്രഹ്മോസിന് ഭാരതത്തിന്റെ ബ്രഹ്മപുത്ര, റഷ്യയുടെ മോസ്ക്ച്വ എന്നീ നദികളുടെ പേരുകൾ ചേർത്താണ് ഈ പേരു നൽകിയിട്ടുളളത്. നിലവിൽ ഭാരതീയ നാവികസേനയും, കരസേനയുമാണ് ബ്രഹ്മോസ് ഉപയോഗിച്ചു വരുന്നത്.