കൊച്ചി: വിദേശരാജ്യങ്ങളിലെ റിസർവ്വ് സ്വർണ്ണ ശേഖരത്തിലും അധികം സ്വർണ്ണസമ്പാദ്യവുമായി കേരളത്തിലെ മൂന്നു കമ്പനികൾ. സ്വകാര്യ സ്വർണ്ണപ്പണയസ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ് എന്നീ സ്ഥാപനങ്ങളിൽ സെപ്റ്റംബർ അവസാനത്തെ കണക്കനുസരിച്ച് ആകെ 263 ടൺ സ്വർണ്ണമാണുളളത്. ഇത് സമ്പന്ന രാജ്യങ്ങളായ ബൽജിയം, സ്വീഡൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ റിസർവ്വ് സ്വർണ്ണശേഖരത്തിലും അധികമാണ്.
സ്വർണ്ണ ഉപഭോഗത്തിൽ ആഗോള ശരാശരിയുടെ 30ശതമാനവും ഭാരതമാണ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. മില്ല്യൺ കണക്കിന് കുടുംബങ്ങൾ തങ്ങളുടെ സമ്പാദ്യത്തിന്റെ സുരക്ഷിത നിക്ഷേപമേഖലയായി സ്വർണ്ണം കണക്കാക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഭാരതത്തിൽ കേരളമാണ് സ്വർണ്ണം കൂട്ടി വയ്ക്കുന്നതിൽ ഏറ്റവും മുൻപിൽ. കേരളത്തിൽ 2 ലക്ഷം പേരാണ് സ്വർണ്ണ വ്യാപാര മേഖലയിൽ മാത്രം ജോലി ചെയ്യുന്നത്.
സിങ്കപ്പൂരിലെ റിസർവ്വ് സ്വർണ്ണശേഖരം 127.4 ടൺ ആണ്. സ്വീഡൻ 125.7ഉം, ആസ്ട്രേലിയയുടേത് 79.9ഉം, കുവൈറ്റ് 70 ടണ്ണും, ഡെൻമാർക്ക് 66.5 ടണ്ണും, ഫിൻലാൻഡ് 49.1 ടണ്ണുമാണ്. അതേസമയം മുത്തൂറ്റ് ഫിനാൻസിൽ മാത്രമുളള സ്വർണ്ണത്തിന്റെ അളവ് 150 ടൺ ആണ്. കഴിഞ്ഞ രണ്ടു വർഷത്തിനുളളിലാണ് 116 ടണ്ണിൽ നിന്നും ഇത് 150 ടണ്ണിലെത്തിയത്. മണപ്പുറം ഫിനാൻസിൽ 65.9 ടണ്ണും, മുത്തൂറ്റ് ഫിൻകോർപ്പിൽ 46.88 ടൺ സ്വർണ്ണവുമാണുളളത്. ഇതു മൂന്നും കൂടിച്ചേർന്നാൽ 262.78 ടൺ സ്വർണ്ണമാണ് ഈ മൂന്നു സ്ഥാപനങ്ങളിലായുളളത്.
ലോക ഗോൾഡ് കൗൺസിലിന്റെ കണക്കു പ്രകാരം ഏറ്റവുമധികം റിസർവ്വ് സ്വർണ്ണശേഖരമുളള രാജ്യങ്ങളിൽ ഭാരതം 11ആം സ്ഥാനത്താണ്. 558 ടൺ റിസർവ്വ് സ്വർണ്ണമാണ് ഭാരതത്തിനുളളത്. അമേരിക്ക 8,134 ടണ്ണും, ജർമനിക്ക് 3,375 ടണ്ണുമാണ് റിസർവ്വ് സ്വർണ്ണശേഖരം. അതേസമയം ആഗോള സ്വർണ്ണാഭരണ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ് ഭാരതം.