ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി യെമന്‍, സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. യെമനില്‍ ഇപ്പോഴും സ്ഥിതി സംഘര്‍ഷഭരിതമാണ്. അതുകൊണ്ടാണ് ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
യെമനില്‍ ഇന്ത്യയുടെ എംബസിയോ മറ്റ് കാര്യങ്ങളോ നിലവില്‍ പ്രവര്‍ത്തനം ഇല്ലെന്നും പുരോഹിതന്റെ സുരക്ഷിത മോചനത്തിനായിട്ടാണ് പരിശ്രമിക്കുന്നതെന്നും വികാസ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു. ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം ദേശീയ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. തന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും ഏത് സമയത്തും ചികിത്സ വേണ്ടിവരുമെന്നും മാനുഷീക പരിഗണന കണക്കിലെടുത്ത് തന്നെ രക്ഷപെടുത്താനുളള നടപടികള്‍ സ്വീകരിക്കണമെന്നും ടോം ഉഴുന്നാലില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
തന്റെ മോചനത്തിനായി വേണ്ട വിധത്തില്‍ ഇടപെടാത്ത സഭാ നേതൃത്വത്തെയും ടോം ഉഴുന്നാലില്‍ വിമര്‍ശിച്ചിരുന്നു. യൂറോപ്യന്‍ രാജ്യക്കാരനായിരുന്നെങ്കില്‍ മാര്‍പ്പാപ്പയും മറ്റ് ബിഷപ്പുമാരും ഇതിനോടകം തന്നെ മോചിപ്പിച്ചേനെയെന്നും ഇന്ത്യക്കാരനായതിനാലാണ് ഈ അവഗണനയെന്നും ടോം ഉഴുന്നാലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഫാ.ടോമിനെ തെക്കന്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധിക സദനത്തില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാലു വര്‍ഷമായി ഫാ.ടോം യെമനിലായിരുന്നു.