ന്യൂഡൽഹി: സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി സമാജ് വാദി പാർട്ടിയിൽ വീണ്ടും ഭിന്നത. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് സ്ഥാനാർത്ഥി പട്ടിക സമർപ്പിച്ചിരുന്നു. ഇതിനെതിരെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ശിവപാൽ യാദവ് പരസ്യമായി രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 403 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ മുലായം സിംഗ് യാദവിന് സമർപ്പിച്ചത്. എന്നാൽ ഇതിനെതിരെ സംസ്ഥാന അദ്ധ്യക്ഷൻ ശിവപാൽ യാദവ് പരസ്യമായി രംഗത്തുവരികയായിരുന്നു.
അഖിലേഷ് സ്വന്തം തീരുമാന പ്രകാരമാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന ശിവപാലിന്റെ പ്രതികരണം സമാജ് വാദി പാർട്ടിയിൽ ഉൾ പാർട്ടിപോര് രൂക്ഷമാക്കുകയാണ്. അഖിലേഷ് യാദവിന്റെ പട്ടിക അംഗീകരിക്കാനാകില്ലെന്നും അച്ചടക്ക ലംഘനമാണെന്നുമാണ് ശിവപാലിന്റെ പ്രതികരണം.
എന്നാൽ മുഖ്യമന്തിയെന്ന നിലക്ക് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നത് താനാണെന്ന വാദം അഖിലേഷിനുള്ളത് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളിലും മുഷിച്ചിലുണ്ടാക്കിയിട്ടുണ്ട്.
അതേസമയം രാഷ്ട്രീയ രംഗത്ത് കളങ്കപ്പെടാത്തവരായിരിക്കണം സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാകേണ്ടത് എന്നതു കൊണ്ടാണ് പട്ടിക സമർപ്പിച്ചതെന്നാണ് അഖിലേഷിന്റെ വാദം.