കാസർകോട്: കാസർകോട് ചീമേനിയില്‍ എന്‍ഡിഎ യോഗം ആക്രമിച്ച സംഭവത്തില്‍ 7 സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള സജീവ സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. പട്ടികജാതി-പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി സുധീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റ സംഭവം സംസ്ഥാന തലത്തില്‍ തന്നെ വന്‍ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കാസർകോഡ് ചീമേനിയില്‍ കള്ളപ്പണ വിഷയത്തില്‍ എന്‍ഡിഎ സംഘടിപ്പിച്ച പൊതു യോഗം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പെടെ പത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഈ കേസിലാണ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ 7 പേരെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തത്.
കയ്യൂര്‍-ചീമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടിപി നാരായണന്, രാഹുല്‍ രമേശ്, ഭാസ്കരന് കെവി, രജിന്, സുമേഷ്, സുനില്‍ കുമാര്‍, ശശികുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അതേസമയം സംഭവത്തില്‍ ഗൂഢാലോചന നടത്തിയ സിപിഎമ്മിന്റെ ഉന്നത നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ജില്ലാദ്ധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. സിപിഎം അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ജനുവരി 2 ന് ചീമേനിയിലേക്ക് സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.