മോസ്കോ: 91 യാത്രക്കാരുമായി കാണാതായ റഷ്യൻ പ്രതിരോധസേനയുടെ ടി.യു-154 വിമാനം കരിങ്കടലിൽ തകർന്നു വീണെന്നു സ്ഥിരീകരണം. അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതാണിത്.
സിറിയയിലേക്കു പോവുകയായിരുന്ന വിമാനം, ടേക്ക് ഓഫ് ചെയ്ത് 20 മിനുട്ടിനുളളിൽ റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. സോച്ചി തീരത്തോടു ചേർന്ന് വമാനം തകർന്നു വീണയിടം രക്ഷാപ്രവർത്തകർ കണ്ടെത്തി. സോച്ചി തീരത്തു നിന്നും 1.5 കിലോമീറ്റർ അകലെയായി കരിങ്കടലിൽ 50 മുതൽ 70 വരെ മീറ്റർ ആഴത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിനിടെ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി വിവരമുണ്ട്.
സാങ്കേതികത്തകരാറാണ് വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. ന്യൂ ഇയർ ആഘോഷത്തിനായി റഷ്യൻ വ്യോമസേനാംഗങ്ങളോടൊപ്പം പോവുകയായിരുന്ന സംഗീതസംഘത്തിലെ കലാകാരന്മാരും, സൈനികോദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. ഒൻപത് റഷ്യൻ മാദ്ധ്യമപ്രവർത്തകരും ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്നതായി പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.