തിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പുനരവലോകനം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്ത കേസുകളായിരിക്കും പുനരവലോകനം ചെയ്യുക. നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയാനുളള നിയമമാണ് 1967ൽ പ്രാബല്യത്തിൽ വന്ന ഈ നിയമം.
യു.എ.പി.എ ചുമത്താൻ ആവശ്യമായ തെളിവുകളും രേഖകളും കേസിലുണ്ടോ എന്നാവും പരിശോധിക്കുക. ഇത്തരം കേസുകളിൽ പ്രതിചേർക്കപ്പെട്ടവർക്ക് ആക്ഷേപമുണ്ടെങ്കിൽ അതുന്നയിക്കാനുളള അവസരമൊരുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. കേസുകളുടെ അവലോകനത്തിനായി നിയമവിദഗ്ദ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം മാത്രം സംസ്ഥാനത്ത് ആകെ 52 കേസുകളാണ് യു.എ.പി.എ ചുമത്തി രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ മിക്കതിലും പ്രഥമവിവരറിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന സമയത്ത് വേണ്ടത്ത്ര സൂക്ഷ്മത പുലർത്തിയിട്ടില്ലെന്ന് വിമർശനമുയർന്ന സാഹചര്യത്തിലാണ് കേസുകൾ പുനരവലോകനം ചെയ്യാൻ തീരുമാനിച്ചത്.