ന്യൂഡൽഹി: പാകിസ്ഥാനുൾപ്പെടെയുളള മൂന്നു രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് ഭാരതപൗരത്വത്തിന് അപേക്ഷിക്കുന്നതിനുളള അപേക്ഷാഫീസിൽ കുത്തനെ ഇളവു വരുത്തി കേന്ദ്രസർക്കാർ.
നേരത്തേ 15,000 രൂപയായിരുന്ന രജിസ്ട്രേഷൻ ഫീസ് വെറും 100 രൂപയാക്കി കുറച്ചു. നിലവിൽ ദീർഘകാല വിസ ഉപയോഗിക്കുന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിലുളളവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഇവിടങ്ങളിൽ നിന്നുളള ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ബുദ്ധമതവിശ്വാസികൾ, ജൈനമതവിശ്വാസികൾ, പാഴ്സികൾ എന്നിവർക്കാണ് ഈ ഇളവു ലഭിക്കുക.
അതേസമയം മറ്റു രാജ്യങ്ങളിൽ നിന്നുളള ന്യൂനപക്ഷങ്ങൾക്ക് 10,000 രൂപയും, മറ്റുളളവർക്ക് 15,000 രൂപയുമാണ് പൗരത്വത്തിനുളള രജിസ്ട്രേഷൻ ഫീസ്.
കളക്ടർ, ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അയൽരാജ്യങ്ങളിൽ നിന്നുളള ന്യൂനപക്ഷസമുദായങ്ങൾ ഇന്ത്യൻ പൗരത്വം സ്വീകരിച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇവരുടെ അഭാവത്തിൽ സബ്ഡിവിഷണൽ മജിസ്ട്രേറ്റിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നതിനും അനുമതി നൽകിയിട്ടുണ്ട്.