ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്ന് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനം പ്രവാസികളെ നിരാശപ്പെടുത്തിയെന്ന് ആക്ഷേപം. ചില പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ച മുഖ്യമന്ത്രി പ്രവാസിക്ഷേമ പെന്ഷന് ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ ആവശ്യങ്ങളോട് മുഖം തിരിച്ചതായാണ് വിമര്‍ശനം ഉയരുന്നത്. നിലവിലുള്ള ഏതാനും പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ എടുക്കുമെന്ന വാഗ്ദാനത്തിനപ്പുറം കൃത്യമായ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
പ്രവാസി ക്ഷേമ നിധി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചോ, തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പോലുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചോ ഒന്നും തന്നെ മുഖ്യമന്ത്രി പ്രതികരിച്ചില്ല. കൊട്ടിഘോഷിച്ച് ഗള്‍ഫിലെത്തിയ മുഖ്യമന്ത്രിയില്‍ നിന്ന് പ്രവാസികള്‍ ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാഞ്ഞതില്‍ വലിയൊരു ശതമാനം പ്രവാസി മലയാളികളും നിരാശയിലാണ്.
തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അടുത്ത ജോലി ലഭിക്കുന്നതു വരെ പരമാവധി 6 മാസത്തെ ശമ്പളം നല്‍കുമെന്നും ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം നല്കാന് അഭിഭാഷക പാനലിന്റെ സേവനം ലഭ്യമാക്കുമെന്നുമുളള നാമമാത്രമായ വാഗ്ദാനങ്ങള്‍ ഒഴിവാക്കിയാല്‍ പ്രവാസികള്‍ക്ക് ഗുണകരമായ യാതൊരു ഇടപെടലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഉണ്ടായില്ല.
അതിനിടെ മുഖ്യമന്ത്രി നടത്തിയ ലേബര്‍ ക്യാമ്പ് സന്ദര്‍ശനവും വിവാദത്തിലായി. ഉയര്‍ന്ന നിലവാരത്തിലുള്ള ലേബര്‍ ക്യാമ്പ് ആണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചതെന്നും യഥാര്‍ഥ ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികളെ അവഗണിച്ചതായുമാണ് ആരോപണം ഉയര്‍ന്നത്. വിഷമതകള്‍ അനുഭവിക്കുന്ന മലയാളികളെ കാണാനോ ബുദ്ധിമുട്ടുകള്‍ മനസിലാക്കാനോ മുഖ്യമന്ത്രി തയ്യാറാവാഞ്ഞതും വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുബായിലെ താമസത്തെക്കുറിച്ച് നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.