നാസിക്: രാജ്യത്ത് പുതുതായിറക്കിയ 500 രൂപയുടെ കറൻസി പ്രിന്റ് ചെയ്യുന്നത് മൂന്നു മടങ്ങായി വർദ്ധിപ്പിച്ചു. രാജ്യത്ത് നിലവിൽ അവശേഷിക്കുന്ന കറൻസി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണിത്. നാസിക്കിലെ കറൻസി നോട്ട് പ്രസ്സ് (സി.എൻ.പി) ആണ് പുതിയ 500 രൂപയുടെ കറൻസികൾ പ്രിന്റ് ചെയ്യുന്നത്.
പ്രതിദിനം 3.5 മില്ല്യൺ കറൻസികൾ എന്നതിൽ നിന്നും ഇത് പ്രതിദിനം 10 മില്ല്യൺ നോട്ടുകൾ എന്നതിലേക്കാണ് ഉയർത്തിയതെന്ന് സി.എൻ.പി വൃത്തങ്ങൾ അറിയിച്ചു.
വിവിധ മൂല്യങ്ങളിലായി 19 മില്ല്യൺ കറൻസികളാണ് സി.എൻ.പി പ്രതിദിനം പ്രിന്റ് ചെയ്യുന്നത്. ഇതിൽ 10 മില്ല്യൺ 500 രൂപയുടെ നോട്ട് പ്രിന്റ് ചെയ്ത് അവശേഷിക്കുന്ന 9 മില്ല്യൺ 100, 50, 20 രൂപയുടെ കറൻസികളാണ് ഇപ്പോൾ അച്ചടിച്ചു വരുന്നത്. നാസിക്കിലെ പ്രസ്സിൽ 2000 രൂപയുടെ നോട്ടുകൾ പ്രിന്റ് ചെയ്യുന്നില്ല.
കറൻസി നിരോധനത്തിനു ശേഷം ഏറ്റവും വലിയ തുക സി.എൻ.പി ആർ.ബി.ഐക്ക് അയയ്ക്കുന്നത് വെളിയാഴ്ചയാണ്. 43 മില്ല്യൺ കറൻസികളാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച റിസർവ്വ് ബാങ്കിനു നൽകിയത്. ഇതിൽ 11 മില്ല്യൺ 500 രൂപ നോട്ടുകളും, 12 മില്ല്യൺ 100 രൂപയും, 10 മില്ല്യൺ 50 രൂപ, 20 രൂപയുടെയും നോട്ടുകളായിരുന്നു.
കറൻസി പിന്മാറ്റത്തിനു ശേഷം ആദ്യമായി നവംബർ 11നാണ് ആദ്യമായി സി.എൻ.പി റിസർവ്വ് ബാങ്കിന് പുതിയ കറൻസി പ്രിന്റ് ചെയ്ത് അയയ്ക്കുന്നത്. 5 മില്ല്യൺ 500 രൂപ നോട്ടുകളായിരുന്നു ആദ്യ ഘട്ടത്തിൽ റിസർവ്വ് ബാങ്കിനു നൽകിയത്. കഴിഞ്ഞ 43 ദിവസങ്ങൾക്കുളളിൽ ആകെ 828 മില്ല്യൺ കറൻസികൾ സി.എൻ.പി റിസർവ്വ് ബാങ്കിന് അയച്ചു കഴിഞ്ഞു. ഇതിൽ 250 മില്ല്യൺ പുതിയ 500 രൂപയുടെ കറൻസികളായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുളളിൽ സി.എൻ.പി അയച്ച 83 മില്ല്യൺ നോട്ടുകളിൽ 37.5 മില്ല്യണും 500 രൂപയുടെ കറൻസികളായിരുന്നു.
ജനുവരി 31ഓടെ 800 മില്ല്യൺ നോട്ടുകൾ കൂടി പ്രിന്റ് ചെയ്ത് റിസർവ്വ് ബാങ്കിലെത്തിക്കാൻ സാധിക്കുമെന്നാണ് സി.എൻ.പി കണക്കു കൂട്ടുന്നത്. വിവിധ മൂല്യങ്ങളിലുളള നോട്ടുകളായാവും ഇവ പ്രിന്റ് ചെയ്ത് റിസർവ്വ് ബാങ്കിലെത്തിക്കുന്നത്. പുതിയ 500 രൂപയുടെ കറൻസികൾ ഈ സംഖ്യയുടെ പകുതിയോളം വരുമെന്നാണ് കണക്കു കൂട്ടുന്നത്.
രാജ്യത്താകമാനം നാലു കറൻസി പ്രിന്റിംഗ് പ്രസ്സുകൾ മാത്രമാണുളളത്. ഇതിൽ രണ്ടെണ്ണം റിസർവ്വ് ബാങ്കിന്റേതാണ്. ഇവ കർണ്ണാടകത്തിലെ മൈസൂരിലും, ബംഗാളിലെ സൽബോനിയിലുമാണ്. അവശേഷിക്കുന്ന രണ്ടെണ്ണം സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ നാസിക്കിലേയും, ദേവാസിലെയും കറൻസി നോട്ട് പ്രസ്സുകളാണ്. പതിനൊന്നു മണിക്കൂറുകളുളള ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ഈ പ്രസ്സുകൾ ഉച്ചഭക്ഷണത്തിനോ, അത്താഴത്തിനോ പ്രവർത്തനം നിർത്തി വയ്ക്കാതെയാണ് ഞായറാഴ്ചകളിലടക്കം പ്രവർത്തിച്ചു വരുന്നത്.