ലഖ്നൗ: ഡൽഹിയിലെ ഒരു കമ്പനിയിൽ നിന്നും ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കോടികളുടെ ആസ്തി. 120 കോടി രൂപ വിലമതിക്കുന്ന 430 കിലോ സ്വർണ്ണം, 80 കിലോ വെള്ളി, 2.48 കോടിരൂപയുടെ പഴയ കറൻസികൾ, 12 ലക്ഷം രൂപയുടെ പുതിയ കറൻസി കൂടാതെ 15 കിലോ സ്വർണ്ണാഭരണങ്ങളും ഡൽഹിയിലും, നോയിഡയിലുമായി നടത്തിയ റെയിഡുകളിൽ നിന്നും പിടിച്ചെടുത്തു.
ശ്രീ ലാൽ മഹൽ ലിമിറ്റഡ് എന്ന സ്ഥാപന ഉടമകളുടെ വീട്ടിലും ഓഫീസിലും നിന്നായാണ് ഇത്രയും സ്വത്തു വകകൾ കണ്ടെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ നടത്തിയത്.
പിടിച്ചെടുത്ത സ്വർണ്ണം പ്രത്യേക സാമ്പത്തിക നിയന്ത്രണ നിയമം ലംഘിച്ച് ഇറക്കുമതി ചെയ്തതാണെന്ന് അധികൃതർ കണ്ടെത്തി. ഇതു കൂടാതെ ഭീമമായ തുകകൾ നിയമവിരുദ്ധമായി ക്രയവിക്രയം ചെയ്തിട്ടുളളതിന്റെ രേഖകളും അന്വേഷണോദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കറൻസി നിരോധനം പ്രഖ്യാപിച്ചതിനേത്തുടർന്നുളള ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് പിടിച്ചെടുത്തത്.
അതേസമയം സ്ഥാപനത്തിന്റെ ഡയറക്ടർമാർ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ആരോഗ്യസംബന്ധമായ ഒഴിവുകഴിവുകൾ പറഞ്ഞ് ഉത്തരം നൽകാതെ രക്ഷപ്പെടാനുളള ശ്രമമാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരിൽ രണ്ടു പേരെ ചോദ്യം ചെയ്തു വരുന്നതായും ആദായനികുതി വകുപ്പ് അധികൃതർ വ്യക്തമാക്കി.
ദിനം പ്രതി നിരവധി റെയിഡുകളിൽ കോടിക്കണക്കിനു രൂപയുടെ കളളപ്പണമാണ് അധികൃതർ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാർ കറൻസി നിരോധനം ഏർപ്പെടുത്തിയതിനു ശേഷം ആഴ്ചകൾക്കുളളിൽ കോടികളാണ് രാജ്യതലസ്ഥാനത്തു നിന്നു മാത്രം പിടികൂടിയത്.














