പാരീസ്: അത്യന്തം അപകടകാരിയായ എബോള വൈറസിനെതിരേയുളള വാക്സിൻ 100 ശതമാനം ഫലപ്രദമായേക്കുമെന്നു സൂചന. ഈ വാക്സിന്റെ ആദ്യ മാതൃക വിലയിരുത്തിയ ശേഷം ലോകാരോഗ്യസംഘടന വ്യക്തമാക്കിയതാണിത്.
വാക്സിൻ രോഗികളിലെത്തിക്കുന്നതിനായി അവശേഷിക്കുന്ന നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ 2018ഓടെ ഇത് വിപണിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്നു കരുതുന്നു. ഇതിനായുളള ഫാസ്റ്റ് ട്രാക്ക് അപ്രൂവൽ പ്രോസസ് പുരോഗമിക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.
കഴിഞ്ഞ വർഷം ഗിനിയിലെ 6,000ത്തോളം രോഗികളിൽ ഈ മരുന്ന് പരീക്ഷിച്ചപ്പോൾ ഒരാൾ പോലും രോഗത്തെ അതിജീവിക്കാതിരുന്നില്ലെന്നതും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി. പരീക്ഷണം നടത്തിയ 6,000 പേരിലും മാരകമായ ഈ വൈറസ് ബാധ കുറഞ്ഞു വരുന്നതായും കണ്ടെത്തി.
നാൽപ്പതു വർഷത്തെ നിരന്തര പരീക്ഷണങ്ങൾക്കൊടുവിലാണ് എബോളയ്‌ക്കെതിരേ ഇത്രയും ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.