ന്യൂഡൽഹി: ഭീകരവാദം അവസാനിപ്പിച്ചാൽ ഉഭയകക്ഷി ചർച്ചയാകാമെന്ന് പാകിസ്ഥാനോട് ഭാരതം. സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാകിസ്ഥാനാണ്. ചർച്ചകൾ വേണ്ടെന്ന് ഭാരതം ഒരിക്കലും തീരുമാനിച്ചിട്ടില്ല. അതിനുളള അന്തരീക്ഷം സൃഷ്ടിക്കാതിരുന്നതു പകിസ്ഥാനാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കേണ്ടതും, ചർച്ചകൾക്കുളള സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതും പാകിസ്ഥാനാണ്. ഭാരതത്തിന്റെ വിദേശകാര്യവക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ഭാരതവുമായുളള പ്രശ്നങ്ങളിൽ സമാധാനപരമായ ഒത്തിതീർപ്പാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫ് പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തികളിൽ എല്ലാ ദിവസവും നുഴഞ്ഞുകയറ്റശ്രമങ്ങൾ നടക്കുന്നു. അവിടെയിപ്പോൾ എന്താണ് നടക്കുന്നത്? അദ്ദേഹം ചോദിച്ചു. നിരന്തരം ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നു. അവർ നമ്മുടെ സൈനികരെ ആക്രമിക്കുകയാണ്. ഈയവസ്ഥയിൽ എങ്ങനെ ചർച്ച നടത്താനാകും? ഏതു വിഷയത്തിലും ഭാരതം ചർച്ചയ്ക്കു തയ്യാറാണ്. എന്നാൽ ഈ വിധ്വംസകപ്രവർത്തനങ്ങളെല്ലാം അവസാനിപ്പിച്ച് ചർച്ചയ്ക്കുളള അന്തരീക്ഷം പാകിസ്ഥാൻ സൃഷ്ടിക്കണം. വികാസ് സ്വരൂപ് പറഞ്ഞു.