ന്യൂഡൽഹി: പാസ്പോർട്ട് അപേക്ഷാമാനദണ്ഡങ്ങളിൽ ഇളവുമായി കേന്ദ്രസർക്കാർ. ഇനി മുതൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ജനനസർട്ടിഫിക്കറ്റ് ആവശ്യമില്ല. ജനനസർട്ടിഫിക്കറ്റിനു പകരമായി ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും മതിയാകും.
ഇതോടൊപ്പം പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ പേരു ചേർക്കുന്നതിന് വിവാഹസർട്ടിഫിക്കറ്റ് നൽകണമെന്ന നിബന്ധനയും മന്ത്രാലയം എടുത്തു കളഞ്ഞു.
1989 ജനുവരി 26നോ അതിനു ശേഷമോ ജനിച്ചവർ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ജനനസർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നായിരുന്നു നിയമം. ഈ നിയമത്തിലാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ഇളവു വരുത്തിയത്.
സർക്കാർ ഉദ്യോഗസ്ഥർക്ക് സർവ്വീസ് റെക്കോർഡിന്റെ പകർപ്പ്, വിരമിച്ചവർക്ക് പേ പെൻഷൻ ഓർഡറിന്റെ പകർപ്പ് എന്നിവയും ഹാജരാക്കാം. ഈ രേഖകൾ ജോലി ചെയ്ത സ്ഥാപനത്തിലെ അധികാരി സാക്ഷ്യപ്പെടുത്തിയതാകണം.
ഇതോടൊപ്പം മാതാപിതാക്കളിൽ ആരെങ്കിലും ഒരാളുടെ പേരു മാത്രം ചേർത്താലും അപേക്ഷ സ്വീകരിക്കും. വിവാഹമോചിതർ, വേർപിരിഞ്ഞു താമസിക്കുന്നവർ എന്നിവർ പങ്കാളിയുടെ പേരു ചേർക്കണമെന്ന് നിർബന്ധമില്ല. വിവാഹമോചിതർ വിവാഹമോചനം അനുവദിച്ച കോടതിയിൽ നിന്നു നൽകുന്ന ഉത്തരവിന്റെ പകർപ്പ് ഹാജരാക്കണം എന്ന നിബന്ധനയും റദ്ദു ചെയ്തു.
സന്യാസിമാർക്ക് രക്ഷിതാവിന്റെ സ്ഥാനത്ത് ആത്മീയഗുരുവിന്റെ പേരു ചേർക്കാം. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് ഇവയിലേതിലെങ്കിലും രക്ഷാകർത്താവിന്റെ സ്ഥാനത്ത് ആത്മീയഗുരുവിന്റെ പേരുണ്ടെങ്കിലേ ഇതിനു സാധിക്കൂ. അനാഥരായവർക്ക് അനാഥാലയത്തിന്റെയോ, ചൈൽഡ് കെയർ ഹോമിന്റെയോ ഔദ്യോഗിക ലെറ്റർ ഹെഡിൽ രേഖപ്പെടുത്തിയ ജനനത്തീയതി മതിയാകും.
ഇനിമുതൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു മാത്രം നൽകിയാൽ മതിയാകുമെന്നും, ഇന്ത്യൻ പൗരന്മാർക്ക് ഏതു സമയവും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുന്നതിന് അവസരമൊരുക്കിയതായും ഇതിനായി ട്വിറ്റർ സേവയ്ക്കു തുടക്കം കുറിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.