ജയ്പൂർ: രാജസ്ഥാനിൽ എ.എസ്.പിയും സ്ത്രീയും വാഹനത്തിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭീകരവിരുദ്ധ സ്ക്വാഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആശിഷ് പ്രഭാകറും, മുപ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന അജ്ഞാതയായ യുവതിയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേസമയം ആശിഷ് സ്വയം വെടിവച്ചതായാണ് പ്രാഥമികനിഗമനം.
ഇന്നലെ രാത്രിയോടെയാണ് ജഗത്പുര മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപത്തായി ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശിഷ് യുവതിയെ വധിച്ച ശേഷം സ്വയം വെടിയുതിർത്തതാകാമെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ ഡോർ അകത്തു നിന്നും പൂട്ടിയ നിലയിലാണ്.
എന്നാൽ, സംഭവത്തിന് അൽപ്പസമയം മുൻപ് ആശിഷ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി അറിയിച്ചിരുന്നു. രണ്ടു പേജുകളോളം വരുന്ന ആശിഷിന്റേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് വാഹനത്തിനുളളിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തെറ്റായ വഴിയിൽ സഞ്ചരിച്ചതിന് ഭാര്യയോടു മാപ്പു ചോദിക്കുന്നതായിരുന്നു കത്ത്. കൊല്ലപ്പെട്ട സ്ത്രീ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നുണ്ട്. കത്തിൽ നിന്നും ചില ഫോൺനമ്പരുകളും, ഫേസ് ബുക്ക് ഐഡികളും ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
രാജസ്ഥാൻ പൊലീസിലെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന ആശിഷ് കഴിഞ്ഞ ഡിസംബറിൽ ഐ.എസ് തീവ്രവാദിയായ മുഹമ്മദ് സിറാജുദ്ദീനെ പിടികൂടിയ സംഘത്തിലും അംഗമായിരുന്നു.