കൊൽക്കൊത്ത: കാമുകിക്ക് പാഴ്സൽ ബോംബ് അയച്ചു കൊലപ്പെടുത്തിയ കേസിൽ കാമുകനെയും, സുഹൃത്തിനെയും ജീവപര്യന്തം തടവിന് മാൽഡ കോടതി വിധിച്ചു. രാജ്കുമാർ ഋഷി, പ്രിൻസ് ഘോഷ് എന്നിവർക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
2011ൽ ആണ് കേസിനാസ്പദമായ സംഭവം. തന്റെ കാമുകിയായ അപർണ്ണ ഘോഷിനാണ് കാമുകനായിരുന്ന പ്രിൻസ് ഘോഷ് പാഴ്സൽ ബോംബ് അയച്ചത്. തുറക്കുമ്പോൾ സംഗീതം പുറപ്പെടുവിക്കുന്ന ആശംസാ കാർഡുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധനായിരുന്ന സുഹൃത്ത് രാജ്കുമാർ ഋഷിയുമായിച്ചേർന്ന് പുസ്തകത്തിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. പുസ്തകം തുറക്കുമ്പോൾ ബോംബ് പൊട്ടുന്ന വിധത്തിലായിരുന്നു ഇതു ക്രമീകരിച്ചിരുന്നത്.
കൊറിയർ വഴി അയച്ച പാഴ്സലിലുണ്ടായിരുന്ന പുസ്തകം അപർണ ഘോഷ് തുറക്കുകയും സ്ഫോടനം സംഭവിക്കുകയുമായിരുന്നു. 36 സാക്ഷികളെ വിസ്തരിച്ചാണ്` പ്രതികൾ കുറ്റവാളികളാണെന്ന് കോടതി കണ്ടെത്തിയത്.