വാഷിംഗ് ടൺ: അധികാരത്തിലേറും മുമ്പേ, റഷ്യക്ക് പരോക്ഷ മുന്നറിയിപ്പുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അമേരിക്ക ആണവ ശേഖരം ഉയർത്തുമെന്ന് ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് മറുപടിയായാണ് ട്രംപിന്റെ പ്രസ്താവന.
സൈനിക ശേഷിയും ആണവശേഖരവും വർദ്ധിപ്പിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. എന്നാൽ , വർദ്ധിച്ചുവരുന്ന ആണവായുധ ഭീഷണിയെ നേരിടേണ്ടതിനെക്കുറിച്ചാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയെന്ന് ട്രംപിന്റെ വക്താവ് ജേസൺ മില്ലർ അറിയിച്ചു.
ആയുധങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നിനോടൊപ്പം ഭീകരവാദത്തെയും ശത്രുരാജ്യത്തെയും പ്രതിരോധിക്കണമെന്നാണ് ട്രംപ് ഉദ്ദേശിച്ചത്. ശക്തിയിലൂടെ സമാധാനം എന്നതാണ് ട്രംപിന്റെ വീക്ഷണമെന്നും മില്ലർ വ്യക്തമാക്കി.
ഏത് പ്രബലനായ ശത്രുവിനെയും നേരിടാനുള്ള ശക്തി റഷ്യന്‍ സേനയ്ക്കുണ്ടെന്നായിരുന്നു പുടിന്റെ പ്രസ്താവന. അതിർത്തിയിലെ ഏതൊരു സൈനിക നീക്കവും ആഗോള രാഷ്ട്രീയ സാഹചര്യവും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പുടിന് സേനയ്ക്ക് നിർദേശവും നൽകി.
സിറിയൻ വിഷയം സംബന്ധിച്ച് റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.