ന്യൂഡൽഹി: വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ഫോട്ടോഗ്രാഫറെ പത്തു വർഷം തടവിനും 30,000 രൂപ പിഴയ്ക്കും ഡൽഹി കോടതി ശിക്ഷിച്ചു. ഇതിൽ 20,000 രൂപ ഇരയ്ക്കു നൽകാനും കോടതി ഉത്തരവായി. യുവതിയുടെ ചിത്രങ്ങളും വീഡിയോയും ബന്ധുക്കളെ കാണിക്കുമെന്നു പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി.
മുപ്പത്തിമൂന്നുകാരനായ ഡൽഹി സ്വദേശി ശംഭു ഝായെ ആണ് കോടതി ശിക്ഷിച്ചത്. പ്രതി ആസൂത്രിതമായാണ് കുറ്റകൃത്യം നടപ്പിലാക്കിയതെന്നും ഇയാൾ ദയ അർഹിക്കുന്നില്ലെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. യുവതിയുടെ വിശ്വാസമാർജ്ജിച്ച ശേഷം അവരെ ദുരുപയോഗം ചെയ്ത പ്രതിയുടെ കുറ്റകൃത്യം അക്ഷന്തവ്യമാണെന്നും കോടതി വ്യക്തമാക്കി.
പ്രതിയുടെ പ്രവർത്തിയേത്തുടർന്ന് യുവതിയുടെ വിവാഹബന്ധം വേർപിരിയുകയും ആ സമയം മൈനർ ആയിരുന്ന അവരുടെ കുട്ടിക്ക് അച്ഛന്റെ സാമീപ്യം നഷ്ടമാകാനും ഇതു കാരണമായതായി കണ്ടെത്തിയ കോടതി, പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ഥിരീകരിച്ചു.
2011 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ഭർതൃവീട്ടിൽ യുവതി തനിച്ചായിരുന്ന സമയം അവിടെ കടന്നെത്തി അവരെ ബലാത്സംഗം ചെയ്ത പ്രതി അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് അതു കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ ബന്ധുക്കളെയും അയൽപക്കക്കാരെയും കാട്ടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയ ഇയാൾ വീണ്ടും ഇവരെ ലൈംഗികമായി പീഡിപ്പിച്ചെന്നും കണ്ടെത്തി. തുടർന്ന് വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവ് നാട്ടിലെത്തിയപ്പോൾ വിവാഹബന്ധത്തിൽ ഉലച്ചിലുണ്ടാവുകയും ഒടുവിൽ വിവാഹമോചനത്തിൽ കലാശിക്കുകയുമായിരുന്നു.