നീലഗിരി: കൂനൂരിൽ റിസോർട്ട് നിർമ്മാണത്തിനിടെ വ്യാഴാഴ്ച്ചയുണ്ടായ മണ്ണിടിച്ചിലിൽ നാലു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കൂനൂരിലെ ട്രംല തേയില എസ്റ്റേറ്റിനുളളിലായിരുന്നു നിർമ്മാണപ്രവർത്തനം.
ധർമ്മപുരി ജില്ലയിലെ അരൂർ സ്വദേശികളായ പ്രതാപ്, ആറുമുഖം, കാർത്തികേയൻ, കാമരാജ് എന്നിവരാണ് മരിച്ചത്. ഇരുപതടി താഴ്ച്ചയിൽ പണി ചെയ്തിരുന്ന ഇവരുടെ ദേഹത്തേയ്ക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ജനകർ ആണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നത്.
കൂനൂർ പൊലീസ്, അഗ്നിശമനസേന എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചു. ജില്ലാകളക്ടർ, എസ്.പി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൂനൂർ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.