ന്യൂഡൽഹി: വനിതായാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യൂബർ ടാക്സി ഡ്രൈവർ ഡൽഹിയിൽ അറസ്റ്റിലായി. രാജീവ് എന്നയാളാണ് വനിതയുടെ പരാതിയേത്തുടർന്ന് സ്വന്തം വീട്ടിൽ നിന്നും അറസ്റ്റിലാകുന്നത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലിക്കാരിയായ മുപ്പത്തിരണ്ടുകാരിയുടെ പരാതിയിന്മേലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് സ്വവസതിയിലേക്കു പോകുന്നതിനായാണ് യുവതി യൂബർ ബുക്ക് ചെയ്തത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം എന്ന സ്ഥലത്താണ് യുവതി താമസിക്കുന്നത്.
പതിവു വഴിയേ പോകുന്നതിനു പകരം രാജീവ് മഹിപാൽപൂർ വഴി ചുറ്റിയാണ് വാഹനമോടിച്ചതെന്നു പരാതിയിൽ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത യുവതിയോട് ഈ റൂട്ടിൽ നിന്നും മറ്റൊരാൾ കൂടി വാഹനം ബുക്ക് ചെയ്തിട്ടുണ്ടെന്നും അയാളെക്കൂടി കയറ്റേണ്ടതുണ്ടെന്നും അറിയിക്കുകയായിരുന്നു. എന്നാൽ താൻ ഷെയറിംഗ് വ്യവസ്ഥയിലല്ല വാഹനം ബുക്ക് ചെയ്തതെന്നും തന്നെ ശരിയായ ദിശയിൽ കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇയാളതിനു തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.
തൊട്ടടുത്ത ജംഗ്ഷനിലെത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ട യുവതി കാറിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഇയാൾ ബലം പ്രയോഗിച്ച് കാറിനുളളിലേക്കു വലിച്ചിടുവാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെയടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.