ന്യൂഡൽഹി: സ്വച്ഛ് ഭാരത് കാമ്പയിനിന്റെ ഭാഗമായി ശൗചാലയ ആപ്പുമായി കേന്ദ്രസർക്കാർ. തൊട്ടടുത്തുളള ശൗചാലയം എവിടെയെന്നു കണ്ടെത്താൻ സഹായിക്കുന്ന ടോയ്ലറ്റ് ലൊക്കേറ്റർ എന്ന മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു.
കേന്ദ്രനഗരവികസനമന്ത്രാലയവും ഗൂഗിളും ചേർന്നു വികസിപ്പിച്ച ആപ്പ് തൊട്ടടുത്തുളള ശുചിത്വമുളള ശൗചാലയം കണ്ടെത്തുവാൻ ഉപയോക്താക്കളെ സഹായിക്കും. ഇതോടൊപ്പം വിശ്രമമുറി കണ്ടെത്തുന്നതിനും ഈ ആപ്പ് സഹായകമാണ്.
മെട്രോ ഉൾപ്പെടെയുളള റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, മാളുകൾ, ഹോട്ടലുകൾ, സർക്കാർ-സർക്കാരിതര പൊതു മൂത്രപ്പുരകൾ എന്നിവയും ഈ ആപ്ലിക്കേഷനുപയോഗിച്ചു കണ്ടെത്താനാകും. പരിചയമില്ലാത്ത സ്ഥലങ്ങളിൽ പ്രാഥമികകൃത്യങ്ങൾക്കായുളള സ്ഥലം കണ്ടെത്താനാവാതെ വലയുന്നവർക്ക് വളരെ സഹായകമാണ് ഈ ആപ്ലിക്കേഷൻ.
ആരംഭത്തിൽ മദ്ധ്യപ്രദേശിലെ രണ്ടു പ്രധാനപട്ടണങ്ങളിലും, രാജ്യതലസ്ഥാനത്തും ഈ ആപ്പിന്റെ സേവനം ലഭ്യമായിത്തുടങ്ങും. തുടർന്ന് ഇത് രാജ്യവ്യാപകമാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.