ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഉന്നയിച്ചത് നേരത്തെ സുപ്രീം കോടതി തള്ളിയ ആരോപണം. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കൊടുത്ത രേഖകളുമായി സമീപിച്ച കോമൺ കോസ് എന്ന സംഘടനയ്ക്ക് നൽകിയ മറുപടിയിലായിരുന്നു സുപ്രീം കോടതിയുടെ പരാമർശം .
ഈ തെളിവുകളിൽ ഒന്നുമില്ലെന്നും കെട്ടുകഥകൾ മാത്രമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം . സർക്കാർ അന്വേഷണം നേരിടുന്ന സഹാറ ഗ്രൂപ്പിനെപ്പോലെയുള്ള സ്ഥാപനങ്ങൾ ഇത്തരം രേഖകൾ മനപൂർവ്വം പടച്ചുണ്ടാക്കാനാണ് സാദ്ധ്യത കൂടുതലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണം പ്രഖ്യാപിക്കാനാവശ്യമായ ഒരു തെളിവുകളും ഈ രേഖകളിൽ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സഹാറ ഗ്രൂപ്പ് ഇന്നേവരെ സത്യസന്ധമായി ഒരു രേഖകളും സമർപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അഴിമതിക്കാരായ ആർക്കും പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കാമെന്നും അതൊന്നും വിശ്വാസ്യതയുള്ള തെളിവുകൾ ആവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നടപടിയെടുക്കാൻ കോടതിക്ക് മടിയില്ല . പക്ഷേ അതിനാവശ്യമായ തെളിവുകൾ ഹാജരാക്കണമെന്നും കോടതി പ്രശാന്ത് ഭൂഷണോട് പറഞ്ഞു .കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഡിസംബർ 14 വരെ സമയം കൊടുത്തെങ്കിലും ഒന്നും ഹാജരാക്കാൻ പ്രശാന്ത് ഭൂഷണ് കഴിഞ്ഞില്ല . തുടർന്ന് ജനുവരി 11 ലേക്ക് കേസ് മാറ്റിവയ്ക്കുകയായിരുന്നു .