ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി രാമമോഹനറാവുവിന്റെ വീട്ടിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ 30 ലക്ഷം രൂപയുടെ പുതിയ കറൻസി പിടിച്ചെടുത്തു. ഇതു കൂടാതെ അഞ്ചു കിലോ സ്വർണ്ണവും കണ്ടെടുത്തിട്ടുണ്ട്.
റാവുവിന്റെയും ബന്ധുക്കളുടേതുമടക്കം 14 സ്ഥലങ്ങളിലായാണ് ഉദ്യോഗസ്ഥർ റെയിഡ് നടത്തിയത്. ചെന്നൈ, ബംഗലുരു, ചിറ്റൂർ എന്നിവിടങ്ങളിലും, റാവുവിന്റെ ഓഫീസിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതേസമയം റെയിഡ് സംബന്ധിച്ച പ്രാഥമിക വിവരം മാത്രമാണിതെന്നും സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നുമാണ് ലഭ്യമാകുന്ന വിവരം.
അണ്ണാനഗറിലെ റാവുവിന്റെ വീട്ടിൽ 20ലധികം ഉദ്യോഗസ്ഥരാണ് പുലർച്ചെ 5.30 മണിയോടെ പരിശോധനയാരംഭിച്ചത്. സി.ആർ.പി.എഫ് ജവാന്മാരുടെ കാവലിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
കളളപ്പണക്കേസിൽ അറസ്റ്റിലായ ഖനി വ്യവസായി ശേഖർ റെഡ്ഡിയുമായി റാവുവിനു ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.