തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ബന്ധു നിയമന വിവാദത്തില്‍ വിധി പറയുന്നത് കോടതി ഈ മാസം 23ലേക്ക് മാറ്റി. പരാതിക്കാരന് പുതുതായി മൂന്നു തെളിവുകൾ കൂടി സമർപ്പിച്ച പശ്ചാത്തലത്തിൽ ഇതു കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം ചട്ടം മറികടന്ന് സ്ഥാനക്കയറ്റം നൽകിയ ശങ്കർ റെഡ്ഡിക്കെതിരായ പരാതിയും തുടർവാദം കേൾക്കുന്നതിനായി ഡിസംബർ 23ലേക്ക് മാറ്റി.
യു.ഡി.എഫ് ബന്ധുനിയമന വിവാദത്തില്‍ കോടതി കേസ് പരിഗണിക്കവേ പരാതിക്കാരന് പായിച്ചിറ ഹഫീസ് പുതുതായി മൂന്നു തെളിവുകൾ കൂടി ഇന്നു ഹാജരാക്കുകയായിരുന്നു. കേസില്‍ നിർണ്ണാകയകമായേക്കാവുന്ന തെളിവുകൾ ആണെന്നതിനാൽ ഇവ പരിഗണിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതേത്തുടര്‍ന്നാണ് വിഷയത്തിൽ വിധി പറയുന്നത് ഈ മാസം 23ലേക്ക് മാറ്റിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ 10 പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ ആരോപണവിധേയരായ കേസിൽ വിജിലൻസ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയിൽ സമർപ്പിച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് നടന്ന 20 നിയമനങ്ങളാണ് ആരോപണവിധേയമായിട്ടുളളത്.
അതേസമയം ചട്ടം മറികടന്ന് സ്ഥാനക്കയറ്റം നൽകിയ ശങ്കർ റെഡ്ഡിക്കെതിരായ പരാതി തുടർവാദത്തിനായി തിരുവനന്തപുരം വിജിലൻസ് കോടതി ഈ മാസം 23ലേക്ക് മാറ്റി. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്ന് നേരത്തേ കോടതി വിജിലൻസിന് കർശന നിർദ്ദേശം നൽകിയിരുന്നു.