പാലക്കാട്: തിയേറ്റർ വരുമാനം പങ്കിടുന്നത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കളും വിതരണക്കാരുമായി തുടരുന്ന തര്‍ക്കം പരിഹരിയ്ക്കാൻ മന്ത്രി എകെ ബാലൻ ഇന്ന് സംഘടനാ നേതാക്കളുമായി ചർച്ച നടത്തും. പാലക്കാട് വടക്കാഞ്ചേരിയിൽ ഇന്ന് വൈകീട്ട് മൂന്നിനാണ് ചർച്ച.
യോഗത്തിൽ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്, നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നേതാക്കൾ തടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
തിയേറ്ററിൽ നിന്നുളള വരുമാനം 50-50 അനുപാതത്തിലാക്കണമെന്ന തിയേറ്റർ ഉടമകളുടെ ആവശ്യം നിർമ്മാതാക്കൾ അംഗീകരിക്കാതെ വന്നതോടെ ഡിസംബർ 16 മുതൽ മലയാളം സിനിമകളുടെ റിലീസ് മുടങ്ങുകയായിരുന്നു. ഇത് ക്രിസ്മസ് ചിത്രങ്ങളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സർക്കാർ മുൻകൈയ്യെടുത്ത് ചർച്ച നടത്തുന്നത്.
മോഹന്‍ലാല്‍ ചിത്രം മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്മാന്-സത്യന് അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദിഖ് ജയസൂര്യാ ചിത്രം ഫുക്രി,പൃഥ്വിരാജ് നായകനായ എസ്ര, എന്നിവയാണ് ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന പ്രധാന സിനിമകൾ.