ചെന്നൈ: തമിഴ്നാട്ടില്‍ ശരിയത്ത് കോടതികളുടെ പ്രവര്‍ത്തനം ഹൈക്കോടതി നിരോധിച്ചു. ചീഫ് ജസ്റ്റീസ് സഞ്ജയ് കിഷന് കൗള്‍ ജസ്റ്റീസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. പളളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശരിയത്ത് കോടതികളുടെ പ്രവര്‍ത്തനമാണ് വിലക്കിയത്.
മതകേന്ദ്രങ്ങള്‍ ആരാധനയ്ക്ക് വേണ്ടി മാത്രമുളളതാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ഇവിടെ ഇത്തരം സമാന്തര വിചാരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കുളളില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചെന്നൈയിലെ അണ്ണാശാലയില്‍ മക്ക മസ്ജിദിലെ ശരിയത്ത് കോടതി രീതിയില്‍ ഒരു കേന്ദ്രം പതിവായി പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രവാസിയായ അബ്ദുള്‍ റഹ്മാന് ആണ് കോടതിയെ സമീപിച്ചത്. ഭാര്യയുമായുളള കേസില്‍ ഈ കോടതിയുടെ ഇടപെടല്‍ തന്റെയും ജീവിതം ഇല്ലാതാക്കിയതായി അബ്ദുള്‍ റഹ്മാന് പറയുന്നു. ഭാര്യയുമൊത്തുളള അഭിപ്രായ ഭിന്നത പരിഹരിച്ച് ഒരുമിച്ച് ജീവിക്കാനിരുന്ന തനിക്ക് നിര്‍ബന്ധപൂര്‍വ്വം ഇവര്‍ വിവാഹമോചനം വിധിക്കുകയായിരുന്നുവെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.
വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇവിടെ കൂടുതലും പരിഗണിക്കുന്നതെന്നും കക്ഷികളെ വിളിച്ചുവരുത്തി വിവാഹമോചനത്തിന് ഉത്തരവിടുന്നുണ്ടെന്നും അബ്ദുള്‍ റഹ്മാന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഇടപെടലുകളും ഉത്തരവുകളും നിരവധി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും നൂറുകണക്കിന് കേസുകളാണ് ഇവര്‍ പരിഗണിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
നിരപരാധികളായ വലിയ വിഭാഗം മുസ്ലീം സമുദായ അംഗങ്ങള്‍ക്ക് വേണ്ടിയാണ് ഈ ഉത്തരവെന്ന് അബ്ദുറഹ്മാന് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് എ. സിറാജുദ്ദീന് പറഞ്ഞു.