ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തേക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജ്ജി. എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കിയ രാജ്യസഭാംഗം ശശികല പുഷ്പയാണ് സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.
ജയലളിതയുടെ അസുഖവിവരങ്ങളോ, മെഡിക്കൽ റിപ്പോർട്ടുകളോ പുറത്തു വിട്ടിട്ടില്ലെന്ന് ഹർജ്ജിയിൽ ചൂണ്ടിക്കാട്ടുന്നു. എംബാം ചെയ്തതിന്റെ അടയാളങ്ങൾ മൃതദേഹത്തിൽ വ്യക്തമായിരുന്നു. ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്ന അവസരത്തിൽ ആരെയും സന്ദർശിക്കാൻ അനുവദിച്ചില്ലെന്നതും ദുരൂഹമാണെന്ന് ഹർജ്ജിയിൽ ആരോപിക്കുന്നു.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമോ, സി.ബി.ഐ അന്വേഷണമോ വേണം. ജയലളിതയുടെ ചികിത്സയും, ആരോഗ്യവും സംബന്ധിച്ചുളള രേഖകൾ മുദ്ര വച്ച കവറിലാക്കി കോടതിയിൽ സമർപ്പിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകളോടും അപ്പോളോ ആശുപത്രി അധികൃതരോടും ആവശ്യപ്പെടണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നു.