ലഖ്നൗ: മതപരമായ ചടങ്ങിനിടെ പാകിസ്ഥാൻ പതാകയുയർത്തിയ 60 പേർക്കെതിരേ ഉത്തർ പ്രദേശ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡിസംബർ 12നു നടന്ന സംഭവത്തേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയതിനേത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിനെതിരേ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
സ്ഥലത്ത് സംഘർഷാവസ്ഥ ശക്തമായി വന്ന പശ്ചാത്തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ സമാധാനയോഗം വിളിച്ചു കൂട്ടിയിരുന്നു. ബിസൗലി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു സമാധാനയോഗം വിളിച്ചു ചേർത്തത്.
അജ്ഞാതരായ 60ഓളം പേരെ പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.പി.സി 296 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ബിസൗലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ലോകേന്ദ്ര പാൽ സിങ് വ്യക്തമാക്കി.
അതേസമയം സമാധാനയോഗത്തിൽ പങ്കെടുത്ത മതനേതാക്കൾ, പാകിസ്ഥാൻ പതാക കൈവശം വച്ചതിൽ ഖേദം പ്രകടിപ്പിച്ചു. ഇതിൽ ദുരുദ്ദേശ്യമൊന്നുമില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.