കോഴിക്കോട്: നിലമ്പൂർ വനത്തിൽ വച്ച് പൊലീസ് വധിച്ച ഇടതു തീവ്രവാദി അജിതയുടെ മൃതദേഹം വൻ പൊലീസ് കാവലിൽ സംസ്കരിച്ചു. മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് കർശന വ്യവസ്ഥകൾ കോടതി നിർദ്ദേശിച്ചിരുന്നു.
കോഴിക്കോട് പൊതുശ്മശാനത്തിൽ പൊലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. ബന്ധുക്കളെ കൂടാതെ മനുഷ്യാവകാശപ്രവർത്തകരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. രാവിലെ ഇവർ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നെങ്കിലും പൊലീസ് മൃതദേഹം വിട്ടു നൽകാൻ തയ്യാറായിരുന്നില്ല.
അജിതയോടൊപ്പം പൊലീസ് വധിച്ച കുപ്പു ദേവരാജിന്റെ മൃതദേഹം നേരത്തേ സംസ്കരിച്ചിരുന്നു. നവംബർ 24ന് നിലമ്പൂരിലെ കരുളായി വനമേഖലയിൽ വച്ചാണ് പൊലീസ് ഇവരെ വധിക്കുന്നത്.