കൊച്ചി: യൂബർ ടാക്സി വിഷയത്തിൽ ഓട്ടോക്കാരുടെ സംഘടിത ആക്രമണം തുടർക്കഥയാകുന്നു. ഇത്തവണ ഇവരുടെ ആക്രമണത്തിനിരയായത് ഗായിക സയനോരയാണ്. മലബാർ എക്സ്പ്രസ്സിൽ കണ്ണൂർ നിന്നും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയതായിരുന്നു സയനോര.
സാധാരണ രാത്രികാലങ്ങളിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാൽ അവിടെ നിന്നും പനമ്പളളി നഗർ വരെ പോകുന്നതിന് ഓട്ടോക്കാർ 500 രൂപ വരെ വാങ്ങുമെന്ന് സയനോര പറയുന്നു. എത്ര പറഞ്ഞാലും ഈ തുക കുറയ്ക്കാൻ ഇവർ തയ്യാറാകാറില്ല. ഇത്തവണ വെളുപ്പിനെ മൂന്നരയോടെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ താൻ ആദ്യമായി യൂബർ ടാക്സി പരീക്ഷിച്ചു നോക്കുകയായിരുന്നുവെന്ന് സയനോര പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ നിന്നും സയനോരയെ കാറിൽ കയറ്റിയ ഡ്രൈവർ ഹമീദിനെ സംഘം ചേർന്നെത്തിയ ഓട്ടോ ഡ്രൈവർമാർ തടയുകയും കോളറിനു കുത്തിപ്പിടിക്കുകയും ചെയ്തെന്ന് സയനോര സാക്ഷ്യപ്പെടുത്തുന്നു. റെയിൽവേ സ്റ്റേഷനകത്തു കയറാൻ യൂബർ ടാക്സിക്ക് അനുവാദമില്ലെന്നാണ് ഓട്ടോക്കാരുടെ അവകാശവാദം.
സയനോര സ്റ്റേഷനിൽ നിന്നും റോഡു വരെ കാറിൽ നിന്നിറങ്ങി നടന്നു പോകണമെന്ന് ആവശ്യപ്പട്ടായിരുന്നു ഡ്രൈവർമാരുടെ ഭീഷണി. ഇതു നിഷേധിച്ച സയനോര ബഹളമുണ്ടാക്കിയതോടെയാണ് ആക്രമണത്തിനു മുതിരാതെ ഡ്രൈവർമാർ പിൻമാറിയതെന്നും, ഒറ്റയ്ക്കു യാത്ര ചെയ്തെത്തിയ തനിക്ക് ഒരു സ്ത്രീയെന്ന പരിഗണന പോലും അവർ തന്നില്ലെന്നും സയനോര പറഞ്ഞു.
നേരത്തേ സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വിദ്യ എന്ന പെൺകുട്ടിക്കു നേരേയും സമാനമായ രീതിയിൽ ഓട്ടോക്കാർ ആക്രമണമഴിച്ചു വിട്ടത് വാർത്തയായിരുന്നു. ഇതേത്തുടർന്ന് റയിൽവേ സ്റ്റേഷനിൽ നിന്നും സർവ്വീസ് നടത്തുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്നു കാട്ടി ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിറക്കിയിരുന്നു.
ചാർജ്ജ് ഇനത്തിൽ വളരെയധികം ലാഭകരമായ യൂബർ ടാക്സികൾ സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണ്. ഓട്ടോ ചാർജ്ജിനേക്കാൾ കുറഞ്ഞ തുകയിൽ കാർ ലഭ്യമാകുന്നതും യൂബറിനെ ജനപ്രിയമാക്കുന്നു. അതേസമയം യൂബർ ഡ്രൈവർമാരെയും, ഉപയോക്താക്കളെയും ഭീഷണികൊണ്ട് നേരിടാനാണ് ഓട്ടോഡ്രൈവർമാർ ശ്രമിക്കുന്നത്. യാത്രക്കാരുമായി യൂബർ ഡ്രൈവർമാർ ആക്രമണത്തിനിരയായ നിരവധി സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തനിക്കു നേരിട്ട ദുരവസ്ഥയേക്കുറിച്ച് ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിലൂടെയാണ് സയനോര വിശദീകരിച്ചത്.