കൊച്ചി: വീടുകൾക്ക് ബാർകോഡുളള നമ്പർ പ്ലേറ്റ് ഒരുക്കാൻ സംസ്ഥാനസർക്കാർ പദ്ധതിയിടുന്നു. ജി.പി.എസ് അധിഷ്ഠിത യു.പി.ഐ നമ്പർ ഉൾപ്പെടുത്തിയാകും പുതിയ നമ്പർ പ്ലേറ്റുകൾ ഇറങ്ങുക. ഏറ്റവും മുകളിൽ സർക്കാർ മുദ്ര, അതിനു താഴെ ബാർ കോഡ്, ശേഷം പഞ്ചായത്തിന്റെ പേര് ഏറ്റവുമടിയിൽ പത്തക്കമുളള ബാർകോഡ് എന്നിങ്ങനെയാകും പുതിയ നമ്പർ പ്ലേറ്റ് സംവിധാനം ചെയ്യുക.
പുതിയ നമ്പർ പ്ലേറ്റിന്റെ ഗുണനിലവാരപരിശോധനയ്ക്കായി കൊച്ചിയിലെ സെന്റർ ഫോർ ബയോപോളിമർ സയൻസ് ആൻഡ് ടെക്നോളജിയെ ചുമതലപ്പെടുത്തി. ബാർകോഡിലെ അക്കങ്ങൾ സംസ്ഥാനം, ജില്ല, താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് എന്നിവയെ പ്രതിനിധാനം ചെയ്യും. പഴയതിൽ നിന്നു വ്യത്യസ്തമായി പുതിയ നമ്പർ പ്ലേറ്റുകളിൽ വില്ലേജിന്റെ പേരു കൂടി ഉൾപ്പെടുത്തും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വീട്ടുനമ്പർ ഉപയോഗിച്ച് കുടുംബത്തിലെ മുഴുവൻ വിവരങ്ങളും അധികൃതർക്കു പരിശോധിക്കാൻ സാധിക്കും. പാസ്പോർട്ട്, ഓൺലൈൻ ഇടപാടുകൾ എന്നിവയ്ക്കും വീട്ടുനമ്പരിലെ ഏകീകൃത പിൻ നമ്പർ (യു.പി.ഐ) നൽകിയാൽ മതിയാകും.
തുടക്കത്തിൽ പഞ്ചായത്തുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി തുടർന്ന് കോർപ്പറേഷനിലും, നഗരസഭകളിലും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു കോടി നമ്പർ പ്ലേറ്റുകളാകും തയ്യാറാക്കുക. തദ്ദേശസ്വയംഭരണ വകുപ്പിനാണ് ഇതു തയ്യാറാക്കാനുളള ചുമതല.