ന്യൂഡൽഹി: തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരേ ശക്തമായി വാദിച്ച എൽദോസ് കുന്നപ്പളളി എം.എൽ.എയെ ഡൽഹിയിൽ വച്ചു പട്ടി കടിച്ചു. യു.ഡി.എഫ് മാർച്ചിൽ പെങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയതായിരുന്നു എൽദോസ് കുന്നപ്പളളി. പ്രഭാതസവാരിക്കിറങ്ങിയ ഇദ്ദേഹത്തെ പിൻതുടർന്നെത്തിയ നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എൽദോസ് കുന്നപ്പളളിയുടെ കാലിനു കടിയേറ്റു.
കുന്നപ്പളളിയോടൊപ്പം എം.എൽ.എ മാരായ ഐ.സി ബാലകൃഷ്നൻ, വി.പി സജീന്ദ്രൻ എന്നിവരുമുണ്ടായിരുന്നു. കേരളാഹൗസിന്റെ ഗേറ്റിനു സമീപത്തു നിന്നാണ് മൂന്നോ നാലോ തെരുവു നായ്ക്കൾ വരുന്നത് താൻ കണ്ടതെന്ന് കുന്നപ്പളളി പറയുന്നു. കേരളത്തിലേപ്പോലെ ഡൽഹിയിലെ പട്ടികൾ കടിക്കില്ലെന്നാണ് താൻ കരുതിയതെന്നും കുന്നപ്പളളി പറഞ്ഞു.
എന്നാൽ അപ്രതീക്ഷിതമായി നായ്ക്കൾ തന്റെ മേൽ കുരച്ചു കൊണ്ടു ചാടി വീഴുകയും വസ്ത്രങ്ങൾ കടിച്ചു കീറുകയും ചെയ്തതായി കുന്നപ്പളളി വെളിപ്പെടുത്തി. സമീപത്തുണ്ടായിരുന്ന പ്രദേശവാസികൾ ചേർന്നാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും കുന്നപ്പളളി പറഞ്ഞു.
പിന്നീടു പരിശോധിച്ചപ്പോഴാണ് മുട്ടിനു താഴെ കടിയേറ്റതു മനസ്സിലായതെന്നും, രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പോയി പേവിഷബാധയ്ക്കെതിരേയുളള കുത്തിവയ്പ്പെടുത്തതായും അദ്ദേഹം പറഞ്ഞു. ജനുവരി നാലിനുളളിൽ നാലു കുത്തിവയ്പ്പു കൂടിയെടുക്കണം.
ഡൽഹിയിൽ വച്ചു പട്ടി കടിയേറ്റതു കൊണ്ട് ഒരു നിലയും വിലയുമുണ്ടെന്നും കേരളത്തിൽ വച്ചായിരുന്നെങ്കിൽ അതില്ലാതെയാകുമായിരുന്നെന്നും കുന്നപ്പളളി തമാശയായി പറഞ്ഞു.