ന്യൂഡൽഹി: രാജ്യത്ത് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാർച്ച് 31നകം അടച്ചു പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുളള മദ്യശാലകൾക്ക് മാർച്ച് 31 വരെ പ്രവർത്തിക്കാം. ബാറുകൾ, ബിവറേജസ് ഔട്ട്ലെറ്റുകൾ ഇവകൾക്കും ബാധകമായ ഉത്തരവിട്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അദ്ധ്യക്ഷനായ ബഞ്ചാണ്.
ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവിമാർ എന്നിവരെ ഉത്തരവു നടപ്പിലാക്കാൻ ചുമതലപ്പെടുത്തി. പാതകളുടെ 500 മീറ്റർ ചുറ്റളവിനുളളിൽ മദ്യശാലകൾ പാടില്ല. ഇവയുടെ പരസ്യം, ബോർഡുകൾ തുടങ്ങിയവയും നീക്കം ചെയ്യണം. ഉത്തരവിൽ പറയുന്നു.
പാതയോരങ്ങളിലെ മദ്യവിൽപ്പനശാലകൾ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. യാത്രക്കാർക്ക് ഇത്തരം സ്ഥാപനങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനപാതയോരങ്ങളിലുളള മദ്യവിൽപ്പനശാലകൾ നിരോധിച്ചു കൊണ്ടുളള ഹൈക്കോടതിയുത്തരവുകൾ ചോദ്യം ചെയ്തു കൊണ്ട് മദ്യവ്യാപാരികൾ സമർപ്പിച്ച ഹർജ്ജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. അതേസമയം രാജ്യത്തെ മദ്യവിൽപ്പനശാലകളെല്ലാം സംസ്ഥാന-ദേശീയ പാതകൾ കേന്ദ്രീകരിച്ചാണെന്നും, ഇവയെല്ലാം മൂന്നു മാസത്തിനകം അടച്ചു പൂട്ടുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ആകയാൽ ഇതിൽ ഇളവു നൽകണമെന്നും മദ്യവ്യാപാരികൾക്കു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല.