ന്യൂഡൽഹി: മാറ്റമില്ലാതെ തുടരുന്ന മൂടൽമഞ്ഞിനേത്തുടർന്ന് രാജ്യതലസ്ഥാനത്ത് 13 തീവണ്ടികൾ റദ്ദു ചെയ്തു. 53 തീവണ്ടികളാണ് വൈകിയോടുന്നത്. 23 തീവണ്ടികളുടെ സമയം പുനഃക്രമീകരിച്ചു. കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഇനി വരും ദിവസങ്ങളിൽ തണുപ്പ് വീണ്ടും രൂക്ഷമാകാനാണു സാദ്ധ്യത.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ട്രെയിൻ, വിമാന ഗതാഗതം വൈകുന്നതും, റദ്ദു ചെയ്യുന്നതും സ്ഥിരമാവുകയാണ്. കനത്ത മൂടൽ മഞ്ഞിൽ കാഴ്ച്ച തടസ്സപ്പെടുന്നതിനാലാണിത്.
വന്നിറങ്ങാനുളള അഞ്ചു വിമാനമുൾപ്പെടെ ആകെ എട്ട് വിമാനസർവ്വീസുകളാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൈകിയത്. മൂന്നു ഡൊമസ്റ്റിക് സർവ്വീസുകൾ വൈകുകയും, ഒരെണ്ണം യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. മൂടൽ മഞ്ഞു കാരണം പൈലറ്റിനു റൺവേ കാണാൻ സാധിക്കാത്തത് നിരവധി സർവ്വീസുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
ബുധനാഴ്ച്ച മാത്രം ഡൽഹിയിൽ 61 തീവണ്ടികളും, ഉത്തർ പ്രദേശിൽ 17 തീവണ്ടികളുമാണ് വൈകിയത്. ഡൽഹി കൂടാതെ രാജ്യത്തിന്റെ വടക്കൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും റോഡ് ഗതാഗതമുൾപ്പെടെ പ്രതിസന്ധി നേരിടുന്നുണ്ട്.