ചെന്നൈ: കറൻസി പിന്മാറ്റത്തിനു ശേഷം ചെന്നൈയിൽ വിവിധയിടങ്ങളിൽ നിന്നായി അധികൃതർ പിടികൂടിയ 166 കോടി രൂപയിൽ 37 കോടിയും കേന്ദ്രസർക്കാർ പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കറൻസികൾ. ഇതേത്തുടർന്ന് അന്വേഷണം റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുന്നു.
ഇത്രയും ഭീമമായ തുക എങ്ങനെ ഏതാനും ചിലരിലേക്ക് മാത്രമായി എത്തിച്ചേർന്നുവെന്നതിനെ സംബന്ധിച്ച് സി.ബി.ഐ അന്വേഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് അന്വേഷണം ചെന്നൈ റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും നീളുന്നത്.
കഴിഞ്ഞ ദിവസം വ്യവസായികളായ ശേഖർ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, പ്രേം എന്നിവരുടെ വീടുകളിലും, മണൽക്വാറികളിലും നടത്തിയ റെയിഡിൽ കോടിക്കണക്കിനു രൂപയുടെ പിൻവലിച്ചതും പുതിയതുമായ കറൻസികളും 127 കിലോ സ്വർണ്ണവും കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കളളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കേസുകളും അന്വേഷിക്കുന്നതിന് സി.ബി.ഐയെ ചുമതലപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവാകുന്നത്. ഇതിനേത്തുടർന്ന് കോടികളുടെ കള്ളപ്പണവേട്ടയാണ് ആദായനികുതിവകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവയെക്കൂടാതെ സി.ബി.ഐയുടെ നേതൃത്വത്തിലും നടന്നത്. കർണ്ണാടകത്തിൽ മുതിർന്ന റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥനടക്കം ആറു ബാങ്ക് ഉദ്യോഗസ്ഥരെ കളളപ്പണം വെളുപ്പിക്കാൻ സഹായിച്ചതിന്റെ പേരിൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.