തിരുവനന്തപുരം : മാവോയിസ്റ്റ് വിഷയത്തിൽ പി ജയരാജന് മറുപടിയുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. വഴിതെറ്റിയവരെ വർഗശത്രുക്കളായി കണ്ടിട്ടില്ലെന്ന് ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചു. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നത് സ്വപ്നജീവികൾ ആണെന്ന സിപിഎം നേതാവ് പി ജയരാജന്റെ പരാമർശത്തോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരിൽ പൊലിസ് ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് മുതൽ സിപിഎമ്മും-സിപിഐയും തമ്മിലെ പുകഞ്ഞു കൊണ്ടിരുന്ന തർക്കം പൊട്ടിത്തെറിയുടെ വക്കിലാണ്. സംഭവത്തിൽ പൊലിസിനെ വിമർശിച്ച് സിപിഐ രംഗത്തെത്തിയതു മുതലാണ് സിപിഎം-സിപിഐ തർക്കം രൂക്ഷമായത്. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെ സിപിഐ നേതാക്കൾ കുറ്റപ്പെടുത്തി.
പൊലിസ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് തെറ്റായിപ്പോയി എന്ന നിലപാടായിരുന്നു ബിനോയ് വിശ്വം ഉൾപ്പെടയുളള നേതാക്കൾക്ക്. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നവർ സ്വപ്നജീവികൾ ആണെന്ന് പറഞ്ഞ് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജൻ തിരിച്ചടിച്ചിരുന്നു. ഇതിനുളള മറുപടിയാണ് ബിനോയ് വിശ്വം ഇപ്പോൾ ഫേസ്ബുക്കുലൂടെ നൽകുന്നത്. സിപിഐക്കാർ സ്വപ്നജീവികളാകുമെങ്കിൽ ആ സ്വപ്നത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കുമെന്ന് ബിനോയ് വിശ്വം പറയുന്നു. വഴിതെറ്റിപ്പോയവരെ വർഗശത്രുക്കളായി കാണുന്നില്ല. ആശയപരമായ പോരാട്ടമാണ് അവരെ തിരുത്താനുളള വഴി. വിയോജിപ്പുളളവരെ വെടിവെച്ച് വീഴ്ത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ബിനോയ് വിശ്വം പറയുന്നു.