ന്യൂഡൽഹി: ആഗോളതലത്തിൽ തീവ്രവാദം തുടച്ചു നീക്കാൻ ഭാരതവും ഇന്തോനേഷ്യയും കൈ കോർക്കുന്നു. തീവ്രവാദികൾക്ക് സ്വർഗ്ഗമൊരുക്കുന്ന രാഷ്ട്രങ്ങളെയും, അവർക്ക് ഭൗതികസാഹചര്യമൊരുക്കുകയും, സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുന്നവരെയും തുടച്ചു നീക്കുന്നതിനും അതിർത്തി കടന്നുളള ഭീകരവാദമുൾപ്പെടെയുളള തീവ്രവാദപ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി നേരിടുന്നതിനും ഇരു രാഷ്ട്രങ്ങളും ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയും സംയുക്തമായി ഇക്കാര്യമറിയിച്ചത്.
അതേസമയം ഇരു രാജ്യങ്ങളും ചേർന്നു നടത്തിയ സംയുക്തപ്രസ്താവനയിൽ പാകിസ്ഥാന്റെ പേരെടുത്തു പറയാതെയാണ് തീവ്രവാദത്തിനെതിരേ ശക്തമായ സന്ദേശം നൽകിയത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പാസാക്കിയ 1267ആം പ്രമേയം പ്രാവർത്തികമാക്കാനും പ്രസ്താവനയിൽ ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു. തീവ്രവാദത്തിനെതിരേ ശക്തമായ നിലപാടുകൾ ശുപാർശ ചെയ്യുന്ന പ്രമേയമാണിത്. ജയ്ഷ് എ മുഹമ്മദ് തലവൻ മസൂദ് അസറിനെയും, പാകിസ്ഥാനെയും പരോക്ഷമായി ലക്ഷ്യം വച്ചായിരുന്നു ഈ പ്രസ്താവനയെന്നു വിലയിരുത്തപ്പെടുന്നു.
ഇന്റലിജൻസ് വിവരമുൾപ്പെടെയുളള വിവരകൈമാറ്റത്തിനും ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയായി. തീവ്രവാദത്തിനെതിരേ സന്ധിയില്ലാത്ത നിലപാടാണ് ഇരുരാഷ്ട്രങ്ങൾക്കുമുളളതെന്നും സംയുക്തപ്രസ്താവനയിൽ ഊന്നിപ്പറയുന്നു. മറൈൻ സെക്യൂരിറ്റി, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും കൂടുതൽ സഹകരണം ഉറപ്പാക്കാൻ ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ സന്ദർശനത്തിൽ ധാരണയായി. ലോകത്തിൽ ഏറ്റവുമധികം മുസ്ലിം ജനസാന്ദ്രതയുളള രണ്ടു രാഷ്ട്രങ്ങളാണ് ഇന്ത്യയും, ഇന്തോനേഷ്യയും.