ചെന്നൈ: വര്‍ധ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വ്യാപകനാശം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കഴപുഴകിയും മറ്റും നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് പറ്റി. രണ്ട് പേര് മരിക്കുകയും ചെയ്തു.
ചെന്നൈയിലും കാഞ്ചീപുരം, തിരുവളളൂര്‍ തുടങ്ങിയ മേഖലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. മൂന്ന് മണിയോടെ ചെന്നൈയുടെ തീരത്ത് വീശിയ കാറ്റ് വൈകുന്നേരത്തോടെ മാത്രമേ പൂര്‍ണമായി തീരം കടക്കുകയുളളൂവെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 24 വീടുകള്‍ക്ക് കേടുപാട് പറ്റിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 95 ദുരിതാശ്വാസ ക്യാമ്പുകളിലായി എണ്ണായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ട്രെയിന്‍ ഗതാഗതവും ചുഴലിക്കാറ്റ് മൂലം തടസപ്പെട്ടു. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുളള സര്‍വ്വീസുകള്‍ കുറച്ച് മണിക്കൂറിലേക്ക് നിര്‍ത്തിവെച്ചിരുന്നു. സബര്‍ബന്‍ തീവണ്ടികളുടെ സര്‍വ്വീസ് ഉള്‍പ്പെടെ മണിക്കൂറുകളോളം മനിര്ത്തിവെച്ചു. മരങ്ങള്‍ കടപുഴകി റോഡരികിലും മറ്റും നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് ഉണ്ടായി. പലയിടത്തും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
ആന്ധ്രയുടെ തീരപ്രദേശത്തും തമിഴ്നാട്ടിലും താഴ്ന്ന പ്രദേശങ്ങളില്‍ കഴിഞ്ഞിരുന്നവരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരാഞ്ഞു.