ഇസ്താംബൂൾ: ഇസ്താംബൂളിലെ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. 170ഓളം പേർക്ക് പരിക്കേറ്റതായും ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തുർക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്ബോൾ ടീമിന്റെ ഹോംഗ്രൗണ്ടിനോടു ചേർന്നാണ് പുലർച്ചെ രണ്ടുമണിയോടു കൂടി ആക്രമണമുണ്ടായത്.
ബെസിക്ടാസും, ബുരാസപോറും തമ്മിലുളള മത്സരം കഴിഞ്ഞ് മണിക്കൂറുകൾക്കകമുണ്ടായ ആക്രമണത്തിൽ മൈതാനത്തിന്റെ സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് ജീവഹാനിയുണ്ടായത്. മത്സരം അവസാനിച്ചിരുന്നതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കാർബോംബ് സ്ഫോടനവും, തുടർന്ന് ചാവേറാക്രമണവും നടന്നതായാണ് റിപ്പോർട്ടുകൾ. വെടി വയ്പ്പു നടന്നതായും ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോ, കുർദ്ദിഷ് ഭീകരരോ ആവാം ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല.