രാജേഷ് ജി പിളള
സമാനതകളില്ലാത്ത ക്രൂരത കൊണ്ട്, തീവ്രവാദത്തിനും മതാന്ധതക്കും പുത്തൻ മാനങ്ങൾ രചിച്ച ഇസ്ലാമിക് സ്റ്റേറ്റും ആഗോള ഭീകരവാദത്തിന്റെ ‘മദർഷിപ്പ്’ ആയ അൽ ഖ്വായ്ദയും ലയിക്കാൻ സാദ്ധ്യതയുളളതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് . ഇരു ഭീകര സംഘടനകളും തങ്ങളുടെ മേഖലകളിലും യുദ്ധമുന്നണികളിലും നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളാണ് ഇത്തരം ഒരു നീക്കത്തിന്റെ പിന്നിലെന്നാണ് സൂചന. അൽ ഖ്വായ്‌ദ-ഐ.എസ് ലയനം യാഥാർത്ഥ്യമായാൽ 2017-ൽ ആഗോള തീവ്രവാദത്തിന്റെ വർദ്ധിത വീര്യത്തെയാകും ലോകരാഷ്‌ട്രങ്ങൾ നേരിടേണ്ടി വരിക എന്ന മുന്നറിയിപ്പാണ് രാഷ്‌ട്രീയ നിരീക്ഷകർ നൽകുന്നത്.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എക്കാണ് ലയനനീക്കത്തെ സംബന്ധിച്ച ആദ്യ സൂചനകൾ ലഭിച്ചത്. ഭാരതമുൾപ്പെടെയുളള, തീവ്രവാദത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഈ വിവരം കൈമാറിയത് നവംബർ മാസത്തിലാണ്. അൽ ഖ്വായ്ദയുടെ തലവൻ അൽസവാഹിരിയും ചില ഐ.എസ് ദൂതന്മാരുമായി ഇതു സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് സി.ഐ.എ പറയുന്നത്. ലയനം നടക്കുമോ അതോ സഖ്യമാണോ എന്നുറപ്പില്ലെങ്കിലും ശത്രുക്കളെ നേരിടാൻ ഇരു സംഘടനകളും ഒരുമിക്കാൻ തീരുമാനിച്ചു എന്നു തന്നെയാണ് അമേരിക്കയുടെ അനുമാനം. ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ദിശ തന്നെ മാറ്റിക്കുറിക്കാവുന്ന ഒരു തീരുമാനമാകും ഇത്.
ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിലാക്കുക എന്ന ആത്യന്തിക ലക്ഷ്യം പങ്കുവയ്‌ക്കുന്നവരാണ് അൽഖ്വായ്ദയും ഐ.എസും. എന്നാൽ അതിലേക്കുളള, ഇരു സംഘടനകളും അവലംബിക്കുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തമാണ്. അമേരിക്ക ഉൾപ്പെടെയുളള ‘ശത്രുക്കളെ’ ആക്രമിക്കുകയും ‘കാഫിറുകളെ’ അവരുടെ കേന്ദ്രങ്ങളിലെത്തി നശിപ്പിക്കുകയും ചെയ്യുന്ന രീതി അൽഖ്വായ്ദയുടേതാണെങ്കിൽ, ഇസ്ലാമികരാഷ്‌ട്രം (ഖിലാഫത്ത്) സ്ഥാപിച്ച് ലോകത്തെ നിയന്ത്രിക്കാനുളള ശ്രമമാണ് പേരു സൂചിപ്പിക്കുന്ന പോലെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്നത്.
അഞ്ചു വർഷങ്ങൾക്കു മുൻപ് അൽഖ്വായ്ദയുടെ അവസാനമായി എന്നു പ്രഖ്യാപിച്ച അമേരിക്കയുടെ കണക്കുകൂട്ടലുകളും പിഴയ്‌ക്കുകയാണെന്നു വേണം അനുമാനിക്കാൻ. ഒസാമ ബിൻ ലാദന്റെ മരണവും അറബ് വസന്തവും സമ്മാനിച്ച അനുകൂല അന്തരീക്ഷം പൂർണ്ണമായി മുതലെടുക്കാൻ അറബ് ലോകത്തെ ഭരണകർത്താക്കൾക്കായില്ല. ഇതിന്റെ ഫലമായി സംഘടനയിലെ രണ്ടാമനായിരുന്ന അയ്മൻ അൽ സവാഹിരിയുടെ നേതൃത്വത്തിൽ അൽഖ്വായ്ദ അണികൾ വീണ്ടും ഒത്തുചേർന്നു. എങ്കിലും അൽഖ്വായ്ദയ്‌ക്കു പഴയ പ്രഹരശേഷി ഇന്നില്ല. അതുകൊണ്ട് വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ ഏകോപിപ്പിക്കുകയാണ് അൽഖ്വായ്ദ. സിറിയയിലെ അൽനുസറയും നൈജീരിയയിലെ ബോക്കോഹറാമും പാക്-അഫ്ഗാൻ മേഖലകളിലെ താലിബാൻ ഒക്കെ ഇതിൽപ്പെടും. തങ്ങളോടൊപ്പം ഐ.എസ് കൂടിയെത്തിയാൽ, ഈ യുദ്ധത്തിൽ വിജയം സുനിശ്ചിതമെന്ന് അൽ സവാഹിരി കരുതുന്നു.
ഇസ്ലാമിക് സ്റ്റേറ്റിനും ഇത് തിരിച്ചടികളുടെ കാലമാണ്. ഇറാഖിലെ മൊസൂൾ നഗരം ഐ.എസിൽ നിന്നും പിടിച്ചെടുക്കാൻ അമേരിക്കൻ സഹായത്തോടെ സഖ്യസേന നടത്തുന്ന നീക്കം നിർണ്ണായക ഘട്ടത്തിലാണ്. വടക്കൻ ഇറാഖിലെ പ്രധാന നഗരങ്ങളിലൊന്നായ മൊസൂൾ ഐ.എസ് പിടിച്ചെടുത്തത് രണ്ടു വർഷം മുൻപാണ്. ഇപ്പോൾ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ എത്തി നിൽക്കുന്ന സഖ്യസേന മൊസൂൾ പിടിച്ചെടുക്കുമെന്നു തന്നെയാണ് നിരീക്ഷകർ കരുതുന്നത്. 75,000ത്തോളം ജനങ്ങൾ നഗരത്തിൽ നിന്നു പലായനം ചെയ്തു കഴിഞ്ഞു. ശേഷിക്കുന്നവരെ മനുഷ്യകവചമായി ഉപയോഗിച്ച് സഖ്യസേനയെ നേരിടാനാണ് ഐ.എസ് ശ്രമിക്കുന്നത്. സ്വയം പ്രഖ്യാപിത ഖലീഫയും ഐ.എസ് തലവനുമായ അബൂബക്കർ അൽ ബാഗ്ദാദി അനുയായികളെയും കൂട്ടി യുദ്ധം മുറുകുന്നതിനു മുൻപു തന്നെ മൊസൂൾ വിട്ടിരുന്നു. മൊസൂൾ വീഴുന്നതോടെ സ്വയം പ്രഖ്യാപിത ഖിലാഫത്തിലെ പ്രധാന നഗരം നഷ്ട്ടപ്പെടുന്ന ഐ.എസിനും, അൽഖ്വായ്ദ ബന്ധം സഹായകമാകും.
അൽഖ്വായ്ദയും ഐ.എസും തമ്മിൽ ഏറ്റുമുട്ടലുകളും രക്തചൊരിച്ചിലും മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇരു സംഘടനകളും തമ്മിൽ ആശയപരമായി വലിയ പൊരുത്തക്കേടില്ല. ലോകം മുഴുവനുളള മുസ്ലിംങ്ങൾ ഒരൊറ്റ രാഷ്‌ട്രമാണെന്ന ആശയമാണ് അതിലൊന്ന്. അൽഖ്വായ്ദയുടെ സ്ഥാപകരിലൊരാളായ അബ്ദുളള ആസ്സം ആണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. അമുസ്ലീങ്ങളും ദൈവനിഷേധികളും നടത്തുന്ന ഉപജാപങ്ങളുടെയും പ്രാകൃത യുദ്ധമുറകളുടെയും ഇരകളാണ് മുസ്ലിം സമൂഹം എന്ന് പ്രചരിപ്പിച്ചത് ഇയാളാണ്. മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഏറ്റുമുട്ടൽ അനിവാര്യമാണെന്നും ഇവർ കരുതുന്നു. വിദേശശക്തികളോടു പോരാടുന്നത് സ്വാഗതം ചെയ്യുന്നവരാണ് ഇരു സംഘടനകളും. “നിങ്ങൾ (പാശ്ചാത്യശക്തികൾ)” ഇവിടെ വന്നു ഞങ്ങളോട് പോരാടുമ്പോൾ ഞങ്ങൾ ശക്തി പ്രാപിക്കുന്നു, നിങ്ങൾ ഇവിടെയില്ലെങ്കിൽ, ഞങ്ങൾ സ്വാധീനം വർദ്ധിപ്പിക്കുന്നു. എന്നാണ് 2014-ൽ ഐ.എസ് തലവൻ ഒരു സന്ദേശത്തിൽ പറഞ്ഞത്.
ഇരു സംഘടനകളും ഒരുമിച്ചു നിൽക്കണമെന്ന ആഹ്വാനം കഴിഞ്ഞ വർഷം അൽഖ്വായ്ദയുടെ ഭാഗത്തു നിന്ന് ഉണ്ടായതാണ് ലയനനീക്കത്തിൽ ഊർജ്ജം പകർന്നത്. 2015 സെപ്റ്റംബറിലെ ഒരു പ്രസ്താവനയിൽ ഐ.എസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് ഐക്യത്തിനായുളള ആഹ്വാനം അൽസവാഹിരി നടത്തിയത്.
ഇത്തരം ഒരു ലയനം തടയാനുളള ശ്രമങ്ങൾ നടത്തുകയാണ് അമേരിക്കയും സഖ്യകക്ഷികളും. ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കാൻ ഇതിനോടകം നിരവധി ശ്രമങ്ങൾ നടന്നു കഴിഞ്ഞു. ബാഗ്ദാദിയുടെ വ്യക്തിപ്രഭാവത്തിൽ കേന്ദ്രീകൃതമായ ഐ.എസ്, തങ്ങളുടെ തലവന്റെ മരണത്തോടെ ഛിന്നഭിന്നമാകുമെന്നാണ് സി.ഐ.എയുടെ കണക്കുകൂട്ടൽ. അൽഖ്വായ്ദയിൽ ബിൻ ലാദനു ശേഷം അൽസവാഹിരി എന്ന പോലെ ഒരു രണ്ടാമൻ ഐ.എസിൽ ഇല്ലെന്നതും അമേരിക്കയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. എന്നാൽ പലപ്പോഴും അമേരിക്കയുടെ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റാണെന്നു തെളിയിച്ചവരാണ് ഇസ്ലാമിക ഭീകര സംഘടനകൾ.
ഭാരതത്തെ എങ്ങനെ ബാധിക്കും
ലോകത്തിലെ ഏറ്റവും വലിയ രണ്ടു ഭീകര സംഘടനകളുടെ ആഗോള ശൃംഖലകൾ ഒരുമിച്ചാൽ അത് ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്നത് ഭാരതത്തിനും, ഇസ്രായേലിനും യൂറോപ്യൻ രാഷ്‌ട്രങ്ങൾക്കുമായിരിക്കും എന്നതിൽ സംശയമില്ല.
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സജീവമായ താലിബാൻ സംഘങ്ങളോട് അടുപ്പം പുലർത്തുന്ന സംഘടനയാണ് അൽഖ്വായ്ദ. കശ്മീർ വിഘടനവാദികളുമായും പാകിസ്ഥാനിലെ അവരുടെ തലതൊട്ടപ്പന്മാരുമായും അൽഖ്വായ്ദയ്‌ക്കു ബന്ധമുണ്ട്. ഭാരതത്തിൽ നിന്ന് മലയാളികൾ ഉൾപ്പെടെ നിരവധി യുവാക്കളെ യുദ്ധമുന്നണിയിലേക്ക് ആകർഷിക്കാനും ഇരു സംഘടനകൾക്കും കഴിഞ്ഞിട്ടുണ്ട്. രണ്ട് സംഘടനകളുടെയും സ്ലീപ്പർ സെല്ലുകളും രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായ ഐ.എസിന്റെ സൈബർ പോരാളികൾ വലയിലാക്കിയിട്ടുളളത് നിരവധി യുവതീയുവാക്കളെയാണ്. ഇതിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് യുദ്ധഭൂമിയിലേക്ക് പോകാൻ തയ്യാറായത്. ബാക്കിയുളളവർ ഇവിടെ തന്നെയുണ്ട് എന്നതും ഒരു ഭീഷണിയാണ്. ഐ.എസിന്റെ കേരളത്തിലെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്, നിരവധി പേരുടെ തിരോധാനത്തോടെയാണെങ്കിലും; കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനത്തും ഈ ഭീകര സംഘടന സജീവമായിരുന്നു എന്നു വേണം കരുതാൻ.
ഭീകരവാദത്തെ നേരിടാൻ നിശ്ചയദാർഢ്യത്തോടൊപ്പം കൃത്യമായ ആസൂത്രണവും ആവശ്യമാണ്. പ്രത്യേകിച്ചും ആഗോള ഭീകരസംഘടനകളുടെ കാര്യത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം രാഷ്‌ട്രവിരുദ്ധശക്തികൾക്കെതിരെ എടുക്കുന്ന ശക്തമായ നടപടികൾ ഫലം കണ്ടു തുടങ്ങുന്നുണ്ട്. പക്ഷെ അതിനു രാജ്യത്തിന്റെ മുഴുവൻ പിന്തുണ ആവശ്യമാണ്.
തീവ്രവാദത്തെയും വിഘടനവാദത്തെയുമൊക്കെ തരാതരം പോലെ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്ന പരമ്പര്യം മാറ്റി വച്ച് ഭീകരവാദത്തിനും വിഘടനവാദ പ്രവർത്തനങ്ങൾക്കും എതിരേ ദേശീയ തലത്തിൽ ഒരു സമന്വയം ഉണ്ടാക്കാൻ എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ഭരണാധികാരികളും ഈ സത്യം ഉൾക്കൊള്ളണം. അബ്ദുൽ നാസർ മദനിക്ക് താരപരിവേഷം നൽകി എഴുന്നളളിച്ചവർ തന്നെ ഇപ്പോൾ ഭീകരവാദം കേരളത്തിന്റെ പടിവാതിൽക്കൽ എത്തി എന്നു തുറന്നു സമ്മതിക്കുന്നത് ഈ വഴിക്കുളള ഒരു ദിശാമാറ്റത്തിന്റെ സൂചനയാകട്ടെ എന്നു പ്രത്യാശിക്കാം.